
തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവുമായി സ്‌ക്രീന്‍ അക്കാദമിക്കു തുടക്കം കുറിച്ചു. കാൻ, ഓസ്കാർ ജേതാക്കൾ, ഗുനീത് മോംഗ, പായൽ കപാഡിയ, റസൂൽ പൂക്കുട്ടി, മുതിർന്ന തിരക്കഥാകൃത്ത് അഞ്ജും രാജബാലി എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന അംഗങ്ങളുടെ ആവേശകരവും വേഗത്തിൽ വളരുന്നതുമായ ഒരു പട്ടികയിലൂടെ പുതിയ തലമുറയിലെ ചലച്ചിത്ര നിര്‍മാതാക്കളെ വിദ്യാഭ്യാസം, പ്രാതിനിധ്യം, അംഗീകാരം എന്നിവയിലൂടെ പിന്തുണ നല്‍കി ശാക്തീകരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ലോധ ഫൗണ്ടേഷന്റെ സ്ഥാപക രക്ഷാധികാരി അഭിഷേക് ലോധയുടെ പിന്തുണയോടെ സ്ഥാപിതമായ അക്കാദമിയിൽ ഫിലിം സ്‌ക്കൂളുകള്‍ നാമനിര്‍ദ്ദേശം നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്രീന്‍ അക്കാദമി ബിരുദാനന്തര ബിരുദ ഫെല്ലോഷിപ്പുകള്‍ നല്‍കും. ഇതിന്റെ വിശദാംശങ്ങള്‍ www.screenacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സ്‌ക്രീനുമായി ചേര്‍ന്നാണ് മുംബൈയിൽ അക്കാദമി ആരംഭിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് തുടക്കം കുറിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌ക്രീന്‍ അക്കാദമിയെ കുറിച്ച് അറിയുന്നത് തനിക്ക് ആവേശം പകരുന്നതായി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഇത് ആരംഭിക്കുന്ന സമയവും സ്ഥലവും ഏറെ പ്രധാനപ്പെട്ടതാണെന്നും ചലച്ചിത്ര വ്യവസായം മുംബൈയുമായി വേര്‍പിരിക്കാനാവാത്ത വിധത്തില്‍ ബന്ധപ്പെട്ടു കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനോദ, സാംസ്‌ക്കാരിക മേഖലയിലെ മികവുകളെ സ്ഥാപനവത്ക്കരിക്കുന്ന കാര്യത്തിലെ ശക്തമായ ചുവടുവെപ്പാണ് സ്‌ക്രീന്‍ അക്കാദമിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനന്ത് ഗോയങ്ക പറഞ്ഞു.
‘സ്ക്രീനിനെ’ കുറിച്ച്
1951-ൽ സ്ഥാപിതമായതും 80 വർഷത്തിലേറെയായി ജനപ്രിയ അവാർഡുകളിലൂടെ പ്രശസ്തമായ ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പത്രമാണ് സ്‌ക്രീൻ. ഇന്ത്യൻ സിനിമയെയും വിനോദ വ്യവസായത്തെയും കുറിച്ചുള്ള ഏറ്റവും വിശ്വസനീയമായ വാർത്താ ഉറവിടമാണ് സ്ക്രീൻ.
2024-ൽ ഡിസ്‌നിയിൽ നിന്ന് വീണ്ടും ഏറ്റെടുത്ത സ്‌ക്രീൻ, ഇന്ന് പുതിയ ഡിജിറ്റൽ രൂപത്തിൽ ഹിന്ദി, ഇംഗ്ലീഷ്, മറാത്തി, തമിഴ് എന്നീ നാല് ഭാഷകളിലായി പ്രതിമാസം 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് എത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വിനോദ വാർത്താ കേന്ദ്രങ്ങളിലൊന്നാണ്.