
മുംബൈ: കറണ്ട് അക്കൗണ്ടുകൾ, സേവിങ്സ് അക്കൗണ്ടുകൾ, സാലറി അക്കൗണ്ടുകൾ എന്നിവ നവീകരിക്കാൻ ഒരുങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). നവീകരണ പ്രവർത്തങ്ങൾക്കായി ഒരു കൺസൾട്ടന്റിനെ നിയമിക്കാൻ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിന്റെ പദ്ധതി.
അക്കൗണ്ടുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കൺസൾട്ടന്റ് എസ്ബിഐയുടെ വിവിധ ഇന്റേണൽ ബിസിനസ് യൂണിറ്റുകളുമായും സർക്കിൾ ടീമുകളുമായും പ്രവർത്തിക്കും. കൺസൾട്ടന്റിനെ നിയമിച്ച് 12 മാസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതി എന്നുണ്ടെങ്കിലും ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് കൂടി കാലാവധി ദീർഘിപ്പിക്കും.
വായ്പാ ഡിമാൻഡ് ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയും നിക്ഷേപങ്ങളുടെ ഒഴുക്ക് കുറയുകയും ചെയ്യുന്ന സമയത്താണ് ബാങ്ക് അക്കൗണ്ടുകളുടെ നവീകരണം നടത്തുന്നത്. വാസ്തവത്തിൽ, ഉത്സവ സീസണിന് മുന്നോടിയായി ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി വിവിധ ബാങ്കുകൾ നിക്ഷേപങ്ങളിൽ പരിമിതകാല ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ബാങ്കുകൾ പൊതുവെ പലിശ നൽകേണ്ടതാത്ത കറന്റ് നിക്ഷേപങ്ങളാണ് ഇഷ്ടപ്പെടുന്നത്. കറന്റ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക് പലിശ നൽകുന്നില്ലെങ്കിലും, സേവിംഗ്‌സ് അക്കൗണ്ടുകൾ നാല് മുതൽ ആറ് ശതമാനം വരെ പലിശ നൽകണം.
എസ്ബിഐയുടെ കറന്റ് അക്കൗണ്ട് നിക്ഷേപങ്ങൾ ജൂൺ 30 വരെ 6.5 ശതമാനം വാർഷിക വളർച്ച നേടി 17.7 ട്രില്യൺ രൂപയായി. അതേ കാലയളവിൽ ടേം ഡെപ്പോസിറ്റുകൾ 9.3 ശതമാനം വർധിച്ച് 21.3 ട്രില്യൺ രൂപയും ആയി.
അക്കൗണ്ടുകൾ നവീകരിക്കുക വഴി രണ്ട് ലക്ഷ്യങ്ങളാണ് ബാങ്കിനുള്ളത്. ആദ്യത്തേത് പുതിയതും മൂല്യവത്തായതുമായ ഉപഭോക്താക്കളെ നേടുക, അതുവഴി ബാങ്കിന് പുതിയ അക്കൗണ്ടുകൾ തുറക്കാൻ കഴിയും. ണ്ടാമത്തേത് നിലവിലുള്ള ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് എന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ (റീട്ടെയിൽ ബിസിനസ്സ് ആൻഡ് ഓപ്പറേഷൻസ്) അലോക് കുമാർ ചൗധരി പറഞ്ഞു.






