
കൊച്ചി: ഇന്ത്യയില്‍ സാറ്റ്കോം സേവനങ്ങള്‍ ആരംഭിക്കുന്നതിന് ഒരുപടികൂടി അടുത്ത് ആഗോള ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ ഇന്റർനെറ്റ് ഉപഗ്രഹശൃംഖലയായ സ്റ്റാർലിങ്ക്.
കമ്പനിയുടെ ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്യൂണിക്കേഷൻ ബൈ സാറ്റലൈറ്റ് (ജിഎംപിസിഎസ്) ലൈസൻസിനുള്ള അപേക്ഷ കേന്ദ്രസർക്കാർ അംഗീകരിച്ചു.
ഇനി ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഇൻ-സ്പേസി (ഇന്ത്യൻ നാഷണല്‍ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ)ന്റെ അനുമതിയാണ് ലഭിക്കാനുള്ളത്. ഇത് ഉടൻ കിട്ടുമെന്നാണ് കരുതുന്നത്.
ആഭ്യന്തര, വിദേശകാര്യ, ബഹിരാകാശ മന്ത്രാലയങ്ങളിലെ അടക്കം അംഗങ്ങളടങ്ങുന്ന ഇൻ-സ്പേസിന്റെ മന്ത്രിതല സമിതി അനുമതി നല്‍കിയാല്‍ സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങള്‍ക്ക് ഇന്ത്യൻ അതിർത്തിക്കുള്ളില്‍ പ്രവർത്തിക്കാനാകും.
മൂന്ന് വർഷത്തിലധികമായുള്ള കാത്തിരിപ്പിന് ശേഷമാണ് സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസ് ലഭിക്കുന്നത്. ജിഎംപിസിഎസ് ലൈസൻസിനുള്ള രേഖകളില്‍ ഒപ്പുവയ്ക്കാൻ സ്റ്റാർലിങ്കിന്റെ ഉദ്യോഗസ്ഥർ വരുംദിവസങ്ങളില്‍ രാജ്യത്തെത്തുമെന്നാണ് വിവരം.