
കൊച്ചി: കേന്ദ്രബജറ്റിൽ അങ്കമാലി-എരുമേലി ശബരിപാതയുടെ നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന് കേരളം റെയിൽവേക്ക് കത്ത് നൽകാത്തതിനാൽ അനുവദിച്ച 100 കോടി നഷ്ടമാകുമെന്ന് ആശങ്ക.
ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പ് വേണമെന്നാവശ്യപ്പെട്ട് ഡിസംബർ 21-നാണ് റെയിൽവേ കത്തയച്ചത്. 3810 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് കത്തിനൊപ്പം നൽകാനാണ് നിർദേശിച്ചത്.
ധനകാര്യവകുപ്പിൽ ഇപ്പോൾ ഇതു സംബന്ധിച്ച ഫയൽ വിശ്രമിക്കുന്നു എന്നാണ് വിവരം. 2021-ലെ ബജറ്റിൽ നിർമാണച്ചെലവിനായി കിഫ്ബിവഴി 2000 കോടി രൂപയും നീക്കിവെച്ചിരുന്നു.
നിബന്ധനകൾ പാലിച്ച് സജീവമായ പദ്ധതികൾക്കേ പണം ചെലവഴിക്കാനാവൂ എന്നതിനാൽ 2022- 23-ലെ കേന്ദ്ര ബജറ്റിൽ നീക്കിവെച്ച 100 കോടി ദക്ഷിണറെയിൽവേ മടക്കിയിരുന്നു. ഇത്തരത്തിൽ പോയാൽ ഈ 100 കോടിയും പാഴാവും. നാലുവർഷം മുൻപ് മരവിപ്പിച്ചതാണ് 26 വർഷമായിട്ടും എങ്ങുമെത്താത്ത പദ്ധതി.
1997-ൽ 550 കോടിയാണ് റെയിൽവേ അനുവദിച്ചത്. പല കാരണങ്ങളാൽ പിന്നെ പദ്ധതി മന്ദതയിലായി. രണ്ടു പതിറ്റാണ്ടായി ഭൂമി വിൽക്കാനോ വായ്പയെടുക്കാനോ നാട്ടുകാർക്ക് കഴിയുന്നില്ലെന്ന് ശബരി പദ്ധതി ആക്ഷൻ കൗൺസിലുകളുടെ ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു.
1997-98-ൽ പ്രഖ്യാപിച്ച അങ്കമാലി-എരുമേലി റെയിൽവേ ലൈനിന് 111 കിലോമീറ്ററാണ് നീളം. മൂന്നു ജില്ലകളിലായി 14 സ്റ്റേഷനുകളുണ്ട്. ഇടുക്കി ജില്ലയിലേക്കുള്ള ആദ്യ റെയിൽപ്പാതയുമാണിത്.
ഏഴുകിലോമീറ്റർ ട്രാക്ക്, കാലടി സ്റ്റേഷൻ, പെരിയാറിലെ പാലം എന്നിവയാണ് പൂർത്തിയായത്.