
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ പ്രതിബന്ധങ്ങള്‍ ഏറെയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരാനിരിക്കെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
“ചര്‍ച്ചകള്‍ അവസാനിച്ചുവെന്ന് ആരും പറഞ്ഞിട്ടില്ല. ആളുകള്‍ പരസ്പരം കാണുന്നു, സംസാരിക്കുന്നു,” ഇക്കണോമിക് ടൈംസ് വേള്‍ഡ് ലീഡേഴ്സ് ഫോറം 2025 പങ്കെടുക്കവേ അദ്ദേഹം പറഞ്ഞു.
“ഞങ്ങളുടെ കാര്യത്തില്‍, ചുവന്ന വരകള്‍ പ്രാഥമികമായി കര്‍ഷകരുടെയും ചെറുകിട ഉല്‍പ്പാദകരുടെയും താല്‍പ്പര്യങ്ങളാണ്… ഒരു സര്‍ക്കാര്‍ എന്ന നിലയില്‍, അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ കാര്‍ഷിക, ക്ഷീര മേഖലകള്‍ തുറന്നുകൊടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് യുഎസുമായുള്ള അതിന്റെ വ്യാപാര ബന്ധത്തില്‍ വിള്ളല്‍ വീണത്.
ഇതോടെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക തീരുവ ചുമത്താന്‍ യുഎസ് തയ്യാറായി. കൂടാതെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 ന് പ്രാബല്യത്തില്‍ വരികയാണ്.
എണ്ണയിനത്തില്‍ ഇന്ത്യയില്‍ നിന്നും ലഭിക്കുന്ന തുക റഷ്യ ഉക്രെയ്‌നെതിരായ യുദ്ധത്തില്‍ ചെലവഴിക്കുകയാണെന്ന് യുഎസ് പറയുന്നു. റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്ന കാര്യത്തില്‍ ചൈനയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
അതേസമയം എണ്ണവാങ്ങുന്നത് ഊര്‍ജ്ജാവശ്യങ്ങള്‍ക്കാണെന്നും യൂറോപ്യന്‍ യൂണിയനുള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നുണ്ടെന്നും ഇന്ത്യ തിരിച്ചടിച്ചു.