
കൊച്ചി: റെയർ എർത്ത് മൂലകങ്ങൾക്കു കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയ ചൈനീസ് ‘യുദ്ധ മുറ’ ആഗോളതലത്തിൽ വാഹന നിർമാണ വ്യവസായത്തെ ഉലയ്ക്കുന്നു.
നിയന്ത്രണം ഇളവു ചെയ്യുകയും ലഭ്യത ഉറപ്പാക്കുകയും ചെയ്തില്ലെങ്കിൽ ഇന്ത്യയുടെ വാഹന വിപണിയുടെ വളർച്ച മുരടിക്കുമെന്നാണു വിലയിരുത്തൽ. ജൂലൈയിൽ പല കമ്പനികൾക്കും നിർമാണം പരിമിതപ്പെടുത്തേണ്ടി വരുമെന്നാണ് ആശങ്ക.
കേന്ദ്ര സർക്കാർ മറ്റ് ഉൽപാദകരാജ്യങ്ങളായ വിയറ്റ്നാം, ഇന്തൊനീഷ്യ, ജപ്പാൻ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. നിയന്ത്രണം ഇളവു ചെയ്യാനും അനുമതി ലഭ്യമാക്കാനുമായി ചൈനയുമായും ആശയവിനിമയം നടത്തിവരികയാണ്. ഏകദേശം 800 ടണ്ണിലേറെ റെയർ എർത്ത് മൂലകങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.
അതേസമയം, ജൂലൈ വരെ ഉൽപാദനം തടസ്സപ്പെടില്ലെന്നാണു രാജ്യത്ത് ഏറ്റവും കൂടുതൽ കാറുകൾ നിർമിക്കുന്ന മാരുതി സുസുക്കി ഇന്ത്യയുടെ ചെയർമാൻ ആർ.സി. ഭാർഗവയുടെ വിലയിരുത്തൽ.
ഇലക്ട്രിക്, ഐസിഇ വാഹന നിർമാണത്തിന് ആവശ്യമായ റെയർ എർത്ത് മാഗ്‌നറ്റ് ഉൾപ്പെടെയുള്ള ഭൗമ മൂലകങ്ങളുടെ ഉൽപാദനത്തിൽ കുത്തക ആധിപത്യമുള്ള ചൈനയുടെ നടപടി ആഗോള വമ്പൻമാരെയും വെട്ടിലാക്കി.
വാഹന നിർമാതാക്കളെല്ലാം റെയർ എർത്ത് മൂലകങ്ങളുടെ ലഭ്യത ഉറപ്പാക്കാനുള്ള കഠിന യത്നത്തിലാണ്. ജപ്പാനിൽ സുസുക്കി മോട്ടർ കമ്പനിക്കു സ്വിഫ്റ്റ് കാറുകളുടെ നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധത്തിനു തിരിച്ചടിയായാണ് 7 റെയർ എർത്ത് മൂലകങ്ങളുടെ കയറ്റുമതിക്കു ചൈന നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ മൂലകങ്ങളുടെ ഉൽപാദനത്തിന്റെ 70% കയ്യാളുന്ന ചൈന തന്നെയാണ് അവയുടെ സംസ്കരണത്തിന്റെ 92% കൈകാര്യം ചെയ്യുന്നതും.
വാഹന നിർമാണം, ഇലക്ട്രോണിക്സ്, പ്രതിരോധ മേഖല, ആണവ റിയാക്ടറുകൾ മുതൽ സ്മാർട് ഫോൺ ഘടകങ്ങൾ വരെ നിർമിക്കുന്നതിന് അത്യാവശ്യമാണ് ഈ മൂലകങ്ങൾ.