
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ടെലികോം വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. നഷ്ടങ്ങളുടെ വിപണിയിൽ ജിയോ മാത്രമാണ് വൻ മുന്നേറ്റം നടത്തുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ജിയോയുടെ അറ്റാദായം 4,881 കോടി രൂപയാണ്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 3,795 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം.
അതേസമയം, രണ്ടാം പാദത്തിൽ 4,729 കോടി രൂപയായിരുന്നു ജിയോയുടെ അറ്റാദായം. 2023 സാമ്പത്തിക വർഷത്തിലെ ഒൻപത് മാസങ്ങളിൽ ജിയോയുടെ അറ്റാദായം 14,140 കോടി രൂപയായിരുന്നു. ഈ അറ്റാദായം 2021 ഡിസംബർ 31 ന് അവസാനിച്ച ഒൻപത് മാസത്തേക്ക് പോസ്റ്റ് ചെയ്ത 11,174 കോടി രൂപയേക്കാൾ വളരെ കൂടുതലാണ്.
കമ്പനിയുടെ മൊത്തം വരുമാനം 19,347 കോടി രൂപയിൽ നിന്ന് 19 ശതമാനം വർധിച്ച് മൂന്നാം പാദത്തിൽ 22,998 കോടി രൂപയിലെത്തി. വാർഷിക പ്രവർത്തന ചെലവ് 16 ശതമാനം ഉയർന്ന് 7,227 കോടി രൂപയായും രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം ചെലവുകൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ 14,655 കോടി രൂപയിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 16,839 കോടി രൂപയായി ഉയർന്നു.
നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (ARPU) 178.2 രൂപയാണ്. ഇത് മുൻ പാദത്തിലെ 177.2 രൂപയേക്കാൾ കാര്യമായി കൂടിയിട്ടില്ലെന്നും ജിയോ പറയുന്നു. ഡേറ്റാ ട്രാഫിക്ക് രണ്ടാം പാദത്തിലെ 2820 കോടി ജിബിയിൽ നിന്ന് മൂന്നാം പാദത്തിൽ 2900 കോടി ജിബിയായി ഉയർന്നിട്ടുണ്ട്.
വോയ്‌സ് ട്രാഫിക്കും 1230 കോടി മിനിറ്റിൽ നിന്ന് 1270 കോടി മിനിറ്റായും വർധിച്ചു. ജിയോയുടെ മൊത്തം വരിക്കാരുടെ എണ്ണം 42.76 കോടിയിൽ നിന്ന് 43.29 കോടിയായും ഉയർന്നു. ജിയോ ട്രൂ5ജി തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ 134 നഗരങ്ങളിൽ ലഭ്യമാക്കാൻ സാധിച്ചു.
ഈ വർഷം അവസാനത്തോടെ രാജ്യത്തുടനീളം 5ജി ലഭ്യമാക്കുമെന്നും റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് ചെയർമാൻ ആകാശ് അംബാനി പറഞ്ഞു.






