
മുംബൈ: റിലയൻസ് ഇന്റസ്ട്രീസ് വാർഷിക ജനറൽ ബോഡി യോഗം ഈ മാസം 29 ന് നടക്കും. 44ാമത് ജനറൽ ബോഡി യോഗമാണിത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീഡിയോ കോൺഫറൻസിങ് വഴി ആരംഭിക്കുന്ന യോഗത്തിൽ 2022 സാമ്പത്തിക വർഷത്തേക്കുള്ള ഡിവിഡന്റ് അടക്കം പ്രഖ്യാപിച്ചേക്കും.
നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ നെറ്റ് പ്രൊഫിറ്റിൽ 46 ശതമാനം വർധനവുണ്ടായെന്നാണ് കഴിഞ്ഞ മാസം മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ടെലികോം രംഗത്തും റീടെയ്ൽ രംഗത്തുമുണ്ടാക്കിയ കുതിപ്പും ഇന്ധന സംസ്കരണ വിപണിയിൽ നിന്നുള്ള വരുമാന വർധനവുമാണ് കമ്പനിയെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. ഏപ്രിൽ ജൂൺ പാദത്തിൽ ഇത്തവണ 17955 കോടി രൂപയാണ് റിലയൻസ് ഇന്റസ്ട്രീസിന്റെ ലാഭം. കഴിഞ്ഞ വർഷം ഇത് 12273 കോടി രൂപയായിരുന്നു.
റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ തുടർന്ന് ഇന്ധന വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയത് റിലയൻസിന് നേട്ടമായിരുന്നു. ഇതേ തുടർന്ന് റിലയൻസിന്റെ എണ്ണ കയറ്റുമതിയിൽ നിന്നുള്ള വരുമാനം 71.3 ശതമാനം ഉയർന്ന് 96212 കോടി രൂപയിൽ എത്തിയിരുന്നു.
ജൂൺ 28 നാണ് തലമുറ മാറ്റാതെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ റിലയൻസ് നടത്തുന്നത്.
റിലയൻസ് ജിയോയുടെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മുകേഷ് അംബാനി രാജിവെച്ചു. തുടർന്ന് ആകാശ് അംബാനിയെ പുതിയ ചെയർമാനായി കമ്പനി ബോർഡ് പ്രഖ്യാപിച്ചു. റിലയൻസ് റീടൈലിന്റെ തലപ്പത്തേക്ക് ഇഷ അംബാനിയും എത്തി. പുതിയ മാനേജിംഗ് ഡയറക്ടറായി പങ്കജ് മോഹൻ പവാറിനെ നിയമിച്ചു. ഒപ്പം കമ്പനിയുടെ അഡീഷണൽ ഡയറക്ടർമാരായി രമീന്ദർ സിംഗ് ഗുജ്‌റാൾ, കെ.വി.ചൗദരി എന്നിവരെയും നിയമിച്ചു.






