
മോസ്‌ക്കോ: റഷ്യയും ഇന്ത്യയും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥരോട് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡിസംബറാദ്യം ചര്‍ച്ച നടത്താനിരിക്കെയാണ് പുട്ടിന്റെ നീക്കം. ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.
റഷ്യന്‍ ക്രൂഡ് ഓയില്‍ വന്‍ തോതില്‍ ഇറക്കുമതി ചെയ്യുന്നത് കാരണം ഇന്ത്യ റഷ്യയുമായി വ്യാപാര കമ്മി നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ഇന്ത്യന്‍ കാര്‍ഷിക ഉത്പന്നങ്ങളും ഔഷധങ്ങളും വാങ്ങാന്‍ പുട്ടിന്‍ ഉദ്യോഗ്സ്ഥരോടാവശ്യപ്പെട്ടു. ഈ മേഖലകള്‍ സഹകരണ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയുമായുള്ള റഷ്യയുടെ വ്യാപാരം നിലവില്‍ ഏകദേശം 63 ബില്യണ്‍ യുഎസ് ഡോളറിന്റേതാണ്. അതേസമയം വെറും 10 ദശലക്ഷം ജനസംഖ്യയുള്ള ബെലാറസുമായി റഷ്യ 50 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്തുന്നു.ഇന്ത്യയുടെ ജനസംഖ്യ 1.5 ബില്യണാണ്. ഇത് ഇന്ത്യയുമായുള്ള വ്യാപാര സാധ്യതകള്‍ റഷ്യ ഉപയോഗപ്പെടുത്തുന്നില്ല എന്നതിന്റെ തെളിവാണ്..
ഉഭയകക്ഷി സഹകരണത്തിന് അനുയോജ്യമായ മേഖലകള്‍ തിരിച്ചറിയാനും നടപടികള്‍ കൈക്കൊള്ളാനും പുട്ടിന്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. വ്യാപാര സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തുന്നതിന് ചരക്ക് കൈമാറ്റം എളുപ്പമാക്കുകയും ധനകാര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വേണം.
പേയ്‌മെന്റ് സംവിധാനത്തില്‍ സമവായവും അനിവാര്യമാണ്. ഇന്ത്യയുടെ സ്ഥിരതയുള്ള നയതന്ത്ര സമീപനത്തെ പുട്ടിന്‍ പ്രശംസിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ഘട്ടം തൊട്ട് സോവിയറ്റ് കാലഘട്ടം വരെയും തുടര്‍ന്നും ഇരു രാജ്യങ്ങളും ഊഷ്മളമായ ബന്ധം തുടരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘സന്തുലിതവും ബുദ്ധിമാനും ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ’ നേതാവായി പുടിന്‍ പരാമര്‍ശിക്കുകയും ചെയ്തു.
റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ തീരുവ ഇന്ത്യയ്ക്ക് സാമ്പത്തിക നഷ്ടം വരുത്തി.എങ്കിലും ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി തുടരുകയാണ്.