
ന്യൂഡൽഹി: നടപ്പുവർഷം (2025-26) ഏപ്രിൽ-ജൂൺപാദത്തില്‍ പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സ്വന്തമാക്കിയത് വൻ ലാഭം.
മൂന്ന് കമ്പനികളും സംയോജിതമായി 16,184 കോടി രൂപയുടെ ലാഭമാണ് കഴിഞ്ഞപാദത്തിൽ കുറിച്ചത്. മുൻവർഷത്തെ സമാനപാദത്തേക്കാൾ രണ്ട് മടങ്ങിലേറെ കൂടുതൽ. 6,124 കോടി രൂപ ലാഭം നേടി ബിപിസിഎൽ ഒന്നാമതെത്തി. 5,689 കോടി രൂപയുമായി ഇന്ത്യൻ ഓയിൽ രണ്ടാമതാണ്.
എച്ച്പിസിഎലിന്റെ ലാഭം 4,371 കോടി രൂപ. ഏറെ മാസങ്ങളായി പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ നിന്നത് പ്രവർത്തനനഷ്ടം നികത്താനും കമ്പനികൾക്ക് സഹായകമായി.
റിഫൈനിങ് മാർജിനിലും ബിസിസിഎല്ലാണ് മുന്നിൽ. ഓരോ ബാരൽ ക്രൂഡ് ഓയിലും സംസ്കരിച്ച് പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ള ഉൽപന്നങ്ങളാക്കി വിപണിയിലിറക്കുമ്പോൾ ലഭിക്കുന്ന ലാഭമാണ് റിഫൈനിങ് മാർജിൻ. ബാരലിന് 4.88 ഡോളർ നേട്ടം ഇതുവഴി ബിപിസിഎൽ നേടുമ്പോൾ ഇന്ത്യൻ ഓയിലിന് കിട്ടുന്നത് 2.15 ഡോളർ; എച്ച്പിസിഎലിന് 3.08 ഡോളറും.
നിലവിൽ റിഫൈനറി ശേഷിയുടെ 118% ഉൽപാദനം ബിപിസിഎൽ നടത്തുന്നുണ്ട്. ഇന്ത്യൻ ഓയിലിന് 107 ശതമാനവും എച്ച്പിസിഎലിന് 109 ശതമാനവുമാണ്. ശരാശരി 153 കിലോലീറ്റർ ഇന്ധനമാണ് ബിസിസിഎൽ ഓരോ പമ്പിലും പ്രതിമാസം എത്തിച്ചത്. ഇന്ത്യൻ ഓയിൽ 130 കിലോ ലീറ്റർ.






