
കൊച്ചി: നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ അറ്റാദായം രണ്ട് ലക്ഷം കോടി രൂപ കവിഞ്ഞേക്കും. വായ്പാ വിതരണത്തിലെ സ്ഥിരതയാർന്ന മുന്നേറ്റവും നിക്ഷേപ സമാഹരണത്തിലെ ഉണർവും പൊതുമേഖല ബാങ്കുകളുടെ പ്രവർത്തന ലാഭത്തില്‍ മികച്ച വർദ്ധനയുണ്ടാക്കുമെന്ന് കേന്ദ്ര ധനകാര്യ സേവന സെക്രട്ടറി എം. നാഗരാജു പറഞ്ഞു.
വായ്പാ വിതരണത്തില്‍ 12 ശതമാനവും നിക്ഷേപ സമാഹരണത്തില്‍ പത്ത് ശതമാനവും വളർച്ചയുണ്ട്. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയില്‍ പൊതുമേഖല ബാങ്കുകളുടെ അറ്റാദായം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഇവരുടെ അറ്റാദായം 1.78 ലക്ഷം കോടി രൂപയായിരുന്നു.
നടപ്പു വർഷം ആദ്യ പകുതിയില്‍ പൊതുമേഖല ബാങ്കുകളുടെ മൊത്തം കിട്ടാക്കടം വായ്പയുടെ 2.3 ശതമാനത്തിലേക്ക് താഴ്‌ന്നു.
ലാഭവിഹിതവും കൂടുന്നു.
കഴിഞ്ഞ വർഷം ഓഹരി ഉടമകള്‍ക്ക് 34,990 കോടി രൂപയുടെ ലാഭവിഹിതമാണ് പൊതുമേഖല ബാങ്കുകള്‍ നല്‍കിയത്. ഇതില്‍ 22,699 കോടി രൂപ കേന്ദ്ര ഖജനാവിലേക്കാണ് ലഭിച്ചത്.
തൊട്ടുമുന്നിലുള്ള സാമ്പത്തിക വർഷത്തില്‍ ലാഭവിഹിതം 27,830 കോടി രൂപയായിരുന്നു.






