
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിലധികമായി രാജ്യത്ത് ഇൻഷുറൻസ് കമ്പനികൾ കേന്ദ്രത്തിന്റെ അഭിമാന പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ഭീമ യോജനയിൽ നിന്ന് വലിയ നേട്ടമുണ്ടാക്കിയെന്ന് കണക്കുകൾ. ഖാരിഫ് വിളവെടുപ്പുമായി ബന്ധപ്പെട്ട് 2016-17 സാമ്പത്തിക വർഷം മുതൽ 2022 മാർച്ച് 31 വരെയുള്ള കണക്കുകളാണ് ഇക്കാര്യം പറയുന്നത്.
കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമർ രാജ്യസഭയിൽ ഇത് സംബന്ധിച്ച കണക്ക് വെച്ചു. ഇത് പ്രകാരം കർഷകർക്ക് 119314 കോടി രൂപ ക്ലെയിം ലഭിച്ചു. എന്നാൽ ആകെ 159132 കോടി രൂപയാണ് ഇൻഷുറൻസ് കമ്പനികൾക്ക് ഇക്കാലയളവിൽ കിട്ടിയ പ്രീമിയം. നേട്ടം 40000 കോടി രൂപ.
കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചെങ്കിലും വലിയ നേട്ടമുണ്ടാക്കിയത് ഇൻഷുറൻസ് കമ്പനികളാണ്, സ്വകാര്യ മേഖലയടക്കം. പദ്ധതിക്ക് കീഴിൽ 18 ഇൻഷുറൻസ് കമ്പനികളെയാണ് കേന്ദ്രസർക്കാർ എംപാനൽ ചെയ്തത്. ബിജെപി യുടെ അംഗം സുശീൽ കുമാർ മോദിയും തൃണമൂൽ കോൺഗ്രസ് അംഗം ശന്തനു സെന്നുമാണ് പാർലമെന്റിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ചത്.
സംസ്ഥാനങ്ങളിൽ പഞ്ചാബ് ഈ പദ്ധതിയുടെ ഭാഗമായിട്ടില്ല ഇതുവരെ. അതേസമയം ബിഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഝാർഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ പദ്ധതിയിൽ ഭാഗമായിരുന്നെങ്കിലും പിൽക്കാലത്ത് പിന്മാറുകയും ചെയ്തു. ഇതിൽ ആന്ധ്രപ്രദേശ് 2022 ജൂലൈ മാസത്തിൽ പദ്ധതിയിൽ വീണ്ടും അംഗമായിട്ടുണ്ട്.






