
ന്യൂഡൽഹി: ഒന്നാം മോദി സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി ജന്‍ധന്‍ യോജനയില്‍ (PMJDY) രാജ്യത്ത് ആകെ നിക്ഷേപം രണ്ടുലക്ഷം കോടി രൂപ കടന്നു. രാജ്യത്ത് ആകെ 50.62 ലക്ഷം പേര്‍ക്കാണ് ജന്‍ധന്‍ യോജന ബാങ്ക് അക്കൗണ്ടുള്ളത്. ഒക്ടോബര്‍ 4 വരെയുള്ള കണക്കുപ്രകാരമാണ് ഇത്.
ജന്‍ധന്‍ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.05 ലക്ഷം കോടി രൂപയിലുമെത്തി. എല്ലാവര്‍ക്കും ബാങ്കിംഗ് സേവനം ഉറപ്പാക്കുകയും സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വ്യാപകമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2014ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജന.
മൊത്തം ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 33.80 കോടിപ്പേര്‍ ഗ്രാമീണ, അര്‍ധ-നഗര മേഖലകളിലും 16.81 കോടിപ്പേര്‍ നഗര, മെട്രോ മേഖലകളിലുമാണ്. ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 34.36 കോടി പേര്‍ക്ക് റൂപേ ഡെബിറ്റ് കാര്‍ഡുണ്ടെന്നും പി.എം.ജെ.ഡി.വൈ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്തെ മൊത്തം ജന്‍ധന്‍ നിക്ഷേപത്തിന്റെ 1.27 ശതമാനമാണ് കേരളത്തിൽ നിന്നുള്ള വിഹിതം. കേരളത്തില്‍ 60.43 ലക്ഷം പേര്‍ ജന്‍ധന്‍ ബാങ്ക് അക്കൗണ്ട് ഉടമകളായുള്ളപ്പോൾ ഇവരുടെ സംയുക്ത നിക്ഷേപം 2,619.88 കോടി രൂപയാണ്.
കേരളത്തിലെ മൊത്തം ജന്‍ധന്‍ അക്കൗണ്ടുടമകളില്‍ 35.91 ലക്ഷം പേര്‍ ഗ്രാമീണ, അര്‍ധ-നഗരമേഖലകളിലും 24.52 ലക്ഷം പേര്‍ നഗര മേഖലകളിലുമാണ്. 32.24 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് റൂപേ ഡെബിറ്റ് കാര്‍ഡുള്ളത്.
മൊത്തം ജന്‍ധന്‍ അക്കൗണ്ടുടമകള്‍ 50 കോടിയെന്ന നാഴികക്കല്ല് പിന്നിട്ടത് കേന്ദ്രസര്‍ക്കാരിനും ബാങ്കുകള്‍ക്കും വലിയ നേട്ടമാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മൊത്തം ജന്‍ധന്‍ ഉപയോക്താക്കളിലുണ്ടായ വര്‍ധന 3.5 കോടിയാണ്.
മൊത്തം നിക്ഷേപം 2022-23ലെ 1.75 ലക്ഷം കോടി രൂപയില്‍ നിന്നാണ് ഈ വര്‍ഷം 30,000 കോടി രൂപ വര്‍ധിച്ച് 2.05 ലക്ഷം കോടി രൂപയിലെത്തിയത്. മൊത്തം നിക്ഷേപം രണ്ടുലക്ഷം കോടി കടന്നതും നിര്‍ണായക നാഴികക്കല്ലാണ്.
മൊത്തം ഉപയോക്താക്കളില്‍ 39.56 കോടി പേരും മൊത്തം നിക്ഷേപത്തില്‍ 1.59 ലക്ഷം കോടി രൂപയും പൊതുമേഖലാ ബാങ്കുകളിലാണ്.
ബാക്കി സ്വകാര്യ ബാങ്കുകളിലും റീജിയണ്‍ റൂറല്‍ ബാങ്കുകളിലും (ഗ്രാമീണ്‍ ബാങ്ക്), സഹകരണ ബാങ്കുകളിലുമാണ്. റീജിയണല്‍ റൂറല്‍ ബാങ്കുകളിലാണ് 39,790 കോടി രൂപയും നിക്ഷേപിച്ചിരിക്കുന്നത്.
മൊത്തം നിക്ഷേപത്തില്‍ 5,800 കോടി രൂപ മാത്രമാണ് സ്വകാര്യ ബാങ്കുകളിലുള്ളത്.