
കൊച്ചി: ആറന്മുള കണ്ണാടി സമ്മാനിച്ച് കേരളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംസ്ഥാനത്ത് 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു.
5,500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിച്ചു. കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്കും തറക്കല്ലിട്ടു.
കോറിഡോറിന്റെ ഭാഗമായുള്ള ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാതയും കോഴിക്കോട് ബൈപാസിന്റെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാതയും ഉദ്ഘാടനം ചെയ്തു. വെങ്ങളം–രാമനാട്ടുകര ആറുവരിപ്പാത ചെലവ് ഏകദേശം 2,140 കോടി രൂപയാണ്. പ്രധാൻ മന്ത്രി ഗ്രാമ സഡക് യോജന പ്രകാരം കേരളത്തിൽ നിർമിച്ച 23 റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു.
കേരളത്തിനും തമിഴ്‌നാടിനും ഇടയിലുള്ള റെയിൽ ഗതാഗതം ശക്തിപ്പെടുത്തുന്നതിനായി പാലക്കാട്-പൊള്ളാച്ചി ട്രെയിൻ സർവീസിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു.
ഈ പുതിയ ട്രെയിൻ സർവീസ് ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന ദൈനംദിന യാത്രക്കാർ, തീർത്ഥാടകർ, വ്യാപാരികൾ, വിനോദസഞ്ചാരികൾ എന്നിവർക്ക് കൂടുതൽ സൗകര്യപ്രദവും താങ്ങാനാവുന്നതുമായ യാത്രാമാർഗ്ഗം ഒരുക്കും.






