![](https://www.livenewage.com/wp-content/uploads/2022/05/paytm-121.jpg)
മുംബൈ: അടുത്ത കുറച്ച് മാസങ്ങൾക്കുള്ളിൽ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് പുനരാരംഭിക്കാൻ സെൻട്രൽ ബാങ്ക് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ഉയർന്ന എക്‌സിക്യൂട്ടീവ് ഒരു അന്താരഷ്ട്ര മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ “മെറ്റീരിയൽ” സൂപ്പർവൈസറി ആശങ്കകൾ ചൂണ്ടിക്കാട്ടി പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിൽ നിന്ന് കമ്പനിയെ തടയുകയും, കമ്പനിയുടെ ഐടി സംവിധാനങ്ങളുടെ സമഗ്രമായ ഓഡിറ്റിന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഐടി ഓഡിറ്റ് പൂർത്തിയാക്കാനും, ആശങ്കകൾ പരിഹരിക്കാനും ബാങ്ക് ആർബിഐയുമായി ചേർന്ന് പ്രവർത്തിക്കുന്നതായും, ഈ പ്രക്രിയ പുരോഗമിക്കുകയാണെന്നും, മൂന്ന് മുതൽ അഞ്ച് മാസത്തിനുള്ളിൽ ഇത് പൂർത്തിയാകുമെന്നും പേടിഎം ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ മധുര ദിയോറ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരണം നടത്താൻ സെൻട്രൽ ബാങ്ക് തയ്യാറായില്ല. ഫിൻടെക് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ സ്ഥാപനമായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, ഉയർന്ന പേയ്‌മെന്റ് പ്രോസസ്സിംഗ്, മാർക്കറ്റിംഗ്, ജീവനക്കാരുടെ ചെലവുകൾ എന്നിവ കാരണം നാലാം പാദത്തിൽ വലിയ നഷ്ടം റിപ്പോർട്ട് ചെയ്തിരുന്നു.
2023 സെപ്തംബറോടെ ലാഭം കൈവരിക്കാനുള്ള പാതയിലാണ് കമ്പനിയെന്ന് ദിയോറ പറഞ്ഞു. ഉയർന്ന മാർജിൻ ബിസിനസുകളിൽ കമ്പനി നല്ല വളർച്ച കാണുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ എക്കാലത്തെയും വലിയ പ്രാരംഭ പബ്ലിക് ഓഫറുകളിലൊന്നിലൂടെ കഴിഞ്ഞ നവംബറിൽ പേടിഎം ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ചെങ്കിലും ഓഹരികൾ നിലവിൽ 70% ഇടിവിലാണ് വ്യാപാരം നടത്തുന്നത്.