
ഇസ്ലാമാബാദ്: രാജ്യത്തിന്റെ പൊതുകടം എക്കാലത്തെയും ഉയർന്നനിലയില്‍ എത്തിയെന്ന് 2024-25-ലെ പാകിസ്താൻ സാമ്പത്തിക സർവേ റിപ്പോർട്ട്. 2025 മാർച്ച് അവസാനത്തോടെ പാകിസ്താന്റെ ആകെ പൊതുകടം 76,007 ബില്യൻ പാകിസ്താനി രൂപ അഥവാ 76 ട്രില്യൻ ആണ്.
അതായത് 23.1 ട്രില്യൻ ഇന്ത്യൻ രൂപ. ആകെ പൊതുകടമായ 76,007 ബില്യൻ പാകിസ്താനി രൂപയില്‍ 51,518 ബില്യൻ രൂപ ആഭ്യന്തരകടവും 24,489 ബില്യൻ രൂപ വിദേശ കടവുമാണ്.
പാകിസ്താന്റെ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന പൊതുകടം ആണിതെന്ന് പാക് സാമ്പത്തിക സർവേ റിപ്പോർട്ടിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 2020-21 കാലത്ത് പാകിസ്താന്റെ പൊതുകടം 39,860 ബില്യൻ പാക് രൂപ ആയിരുന്നു.
നാലുകൊല്ലത്തിനിപ്പുറം അതിന്റെ ഇരട്ടിയോട് അടുത്തിരിക്കുകയാണ്. പത്തുകൊല്ലം മുൻപ് പാകിസ്താന്റെ പൊതുകടം 17,380 ബില്യൻ പാക് രൂപ ആയിരുന്നു.
കടം മോശമായ വിധത്തില്‍ കൈകാര്യം ചെയ്യുന്നത് പലിശ ബാധ്യത ഉള്‍പ്പെടെയുള്ള ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് സാമ്പത്തിക റിപ്പോർട്ടില്‍ പറയുന്നു.
മാത്രമല്ല, ഇത് രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക സ്ഥിരതയെയും സാമ്ബത്തിക സുരക്ഷിതത്വത്തെയും ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ജൂണ്‍ പത്താം തീയതി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിന് മുന്നോടിയായാണ് സാമ്ബത്തിക സർവേ പുറത്തെത്തിയിരിക്കുന്നത്.