
ഇറാൻ യുദ്ധത്തിനിടെ പെട്രോൾ, ഡീസൽ വിലയിൽ വമ്പൻ വർധനയുമായി പാക്കിസ്ഥാൻ. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 55 പാക്കിസ്ഥാനി രൂപയാണ് കൂട്ടിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വർധനയാണിത്.
ലോകത്തിന്‍റെ 20 ശതമാനം ക്രൂഡ് ഓയിൽ വ്യാപാരം നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെയാണ് വില വർധന.
അതേസമയം, പാക്കിസ്ഥാനിൽ ആവശ്യത്തിനുള്ള പെട്രോളിയം ശേഖരമുണ്ടെന്നും വില വർധന പ്രഖ്യാപിച്ചു കൊണ്ട് പാക്ക് പെട്രോളിയം മന്ത്രി അലി പർവേസ് മാലിക്ക്, വിദേശകാര്യമന്ത്രി ഇഷഖ് ധർ, ധനമന്ത്രി മുഹമ്മദ് ഔറൻഗസേബ് എന്നിവർ പറഞ്ഞു.
പുതിയ പ്രഖ്യാപനത്തോടെ പാക്കിസ്ഥാനിലെ ഹൈസ്പീഡ് ഡീസൽ വില ലിറ്ററിന് 335.86 പാക്കിസ്ഥാനി രൂപ നൽകേണ്ടി വരും. നിലവിലെ വില 280.86 രൂപയാണ്. ഏകദേശം 20 ശതമാനമാണ് വർധന. പെട്രോൾ ലിറ്ററിന് 321.17 പാക്കിസ്ഥാനി രൂപയായി. നിലവിലുണ്ടായിരുന്ന 266.17 രൂപയിൽ നിന്ന് 17 ശതമാനമാണ് വര്‍ധന.
രാജ്യത്തെ ഇന്ധന പ്രതിസന്ധി നേരിടാൻ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അടക്കമുള്ള നിയന്ത്രണങ്ങളും പാക്കിസ്ഥാൻ ആലോചിക്കുന്നുണ്ട്. സ്കൂളുകൾ ഓൺലൈൻ രൂപത്തിലേക്ക് മാറ്റണമെന്നും സർക്കാരിന് മുന്നിൽ നിര്‍ദേശമെത്തി.
എന്നാൽ തൽക്കാലം അത്തരം കടുത്ത തീരുമാനങ്ങൾ വേണ്ടെന്നും ഇന്ധനവില ഉയർത്തി പരിഹരിക്കാമെന്നുമാണ് തീരുമാനം. ഹോർമുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിലിനെയാണ് പാക്കിസ്ഥാൻ കൂടുതലായി ആശ്രയിക്കുന്നതെന്നും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സാധാരണ നിലയിലെത്തിയാൽ തീരുമാനം പിൻവലിക്കുമെന്നും മന്ത്രിമാർ വിശദീകരിച്ചു.
സാമ്പത്തിക മേഖലയിൽ തിരിച്ചടി
ഇതിനോടകം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന പാക്കിസ്ഥാന് പെട്രോൾ വില വർധന കനത്ത തിരിച്ചടിയാകും. രാജ്യത്ത് പണപ്പെരുപ്പവും വിലക്കയറ്റവും വര്‍ധിക്കും. പെട്രോൾ വില കൂടുന്നത് പാക്കിസ്ഥാനിലെ ബിസിനസുകളെയും കമ്പനികളെയും സാരമായി ബാധിക്കുമെന്നും സാമ്പത്തിക വിദഗ്‍ധർ മുന്നറിയിപ്പ് നൽകി.
അതിനിടെ പേർഷ്യൻ കടലിലെ ഹൊർമൂസ് കടലിടുക്ക് ഒഴിവാക്കി ചെങ്കടലിലെ യാമ്പു തുറമുഖം വഴി ക്രൂഡ് ഓയിൽ വില്‍പന നടത്താനൊരുങ്ങി സൗദി എണ്ണ കമ്പനിയായ അറാംകോ. യാമ്പു തുറമുഖത്തെത്തി ക്രൂഡ് ഓയിൽ സ്വീകരിക്കാൻ കമ്പനി പല രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ ഇതിന് തയാറാണെന്നും റിപ്പോർട്ടുകൾ പറയുന്നു. റഷ്യൻ ക്രൂഡ് ഓയിൽ വിലക്ക് വന്നതോടെ ഫെബ്രുവരിയിൽ സൗദിയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ വർധിപ്പിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ എണ്ണ കമ്പനികൾ എന്തു നിലപാടെടുക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഫെബ്രുവരിയിൽ പ്രതിദിനം 7.2 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് സൗദി കയറ്റുമതി നടത്തിയത്. ഇതിൽ 6.38 ദശലക്ഷം ബാരലും ഹോർമുസ് കടലിടുക്കിലൂടെ പോയി. ഇതുകൂടാതെ രാജ്യത്തിന്‍റെ വടക്ക് ഭാഗത്ത് നിന്ന് ചെങ്കടലിലേക്ക് പ്രതിദിനം 5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിൽ എത്തിക്കാനുള്ള ഇസ്റ്റ് – വെസ്റ്റ് പൈപ്പ് ലൈനും സൗദിക്കുണ്ട്. ഇതിലൂടെ സുഗമമായി ക്രൂഡ് ഓയിൽ ചെങ്കടലിലെ യാമ്പു തുറമുഖത്തെത്തിച്ച് ടാങ്കറുകളിൽ കയറ്റാം.
എന്നാൽ ഇത്രയും ക്രൂഡ് ഓയിൽ കപ്പലുകളിൽ കയറ്റാനുള്ള ശേഷി യാമ്പു തുറമുഖത്തിനുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. യാമ്പു വഴിയുള്ള ക്രൂഡ് ഓയിൽ വാങ്ങലിന് ഇരട്ടി ചെലവാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വാങ്ങാൻ റെഡിയെന്ന് പാക്കിസ്ഥാൻ
യാമ്പു തുറമുഖം വഴി ക്രൂഡ് ഓയിൽ വാങ്ങാൻ ഒരുക്കമാണെന്ന് പാക്കിസ്ഥാൻ ഇതിനോടകം സൗദിയെ അറിയിച്ചിട്ടുണ്ട്. യാമ്പു തുറമുഖത്തു നിന്ന് ക്രൂഡ് ഓയില്‍ ശേഖരിക്കാൻ ഒരു കപ്പൽ പുറപ്പെട്ടിട്ടുണ്ടെന്നും പാക്ക് അധികൃതർ പറയുന്നു.
ബദൽ റൂട്ടുകളിലൂടെ രണ്ട് കപ്പലിൽ രാജ്യത്തേക്ക് ക്രൂഡ് ഓയിൽ വന്നു കൊണ്ടിരിക്കുകയാണെന്നും പാക്കിസ്ഥാൻ വിശദീകരിച്ചു.






