
ന്യൂഡല്‍ഹി: ബാങ്കിന്റെ ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയെന്നത് വായ്പയെടുത്തവരുടെ അവകാശമല്ലെന്ന് സുപ്രീംകോടതി. വായ്പയെടുത്തയാള്‍ക്ക് ഒറ്റത്തവണ തീർപ്പാക്കലിന് അർഹതയുണ്ടെങ്കിലും പദ്ധതിയില്‍ പറയുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം. അല്ലാത്തപക്ഷം ആനുകൂല്യത്തിന് നിക്ഷിപ്ത അവകാശമില്ലെന്നും തന്യ എനർജി എന്റർപ്രൈസസും എസ്ബിഐയും തമ്മിലുള്ള കേസില്‍ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ബാക്കിനില്‍ക്കുന്ന വായ്പത്തുകയുടെ അഞ്ചുശതമാനം അടച്ചിരിക്കണമെന്നാണ് ഒറ്റത്തവണ തീർപ്പാക്കലിന് എസ്ബിഐ മുന്നോട്ടുവെച്ച നിബന്ധന. ഇത് പാലിക്കാത്തതിനാല്‍ സ്ഥാപനത്തിന്റെ അപേക്ഷ എസ്ബിഐ പരിഗണിച്ചില്ല.
ഏഴ് വസ്തുക്കള്‍ ഈടുവെച്ചാണ് തന്യ എനർജി വായ്പയെടുത്തത്. ഇതിനെ ബാങ്ക് പിന്നീട് നിഷ്ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ച് സർഫാസി നിയമപ്രകാരം ഈട് വസ്തുക്കള്‍ ലേലം ചെയ്യാൻ നടപടിയെടുത്തു. ഇതോടൊപ്പം എസ്ബിഐയുടെ ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിക്കായി 2020-ല്‍ തന്യ എനർജി അപേക്ഷിക്കുകയും ചെയ്തു. അപേക്ഷ തള്ളിയതോടെ കമ്ബനി ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷൻ ബെഞ്ചും കമ്ബനിയുടെ അപേക്ഷ വീണ്ടും പരിഗണിക്കാൻ എസ്ബിഐക്ക് നിർദേശം നല്‍കി. ഇതിനെതിരേ എസ്ബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.