Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റിയൽ എസ്‌റ്റേറ്റ് മേഖലയുടെ ഭാവിയിൽ ആശങ്കയോടെ നിക്ഷേപകർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഒരുരാജ്യം ഒരു ചികിത്സാനിരക്ക്: സംസ്ഥാനങ്ങളുമായി വീണ്ടും ചർച്ചയ്ക്ക് കേന്ദ്രം

ന്യൂഡല്‍ഹി: സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് രാജ്യവ്യാപകമായി ഏകീകരിക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയം.

2012-ലെ ക്ലിനിക്കില്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കി ചികിത്സാനിരക്കിലെ ഭീമമായ വ്യത്യാസം ഒഴിവാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പലതവണ കത്തയച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്നായിരുന്നു വെറ്ററന്‍സ് ഫോറം ഫോര്‍ ട്രാന്‍സ്പെരന്‍സി ഇന്‍ പബ്ലിക് ലൈഫ് എന്ന സന്നദ്ധസംഘടനയുടെ ഹര്‍ജിയില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചത്.

ഇതേത്തുടര്‍ന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി, സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരുമായി കൂടിയാലോചിച്ച് ഒരുമാസത്തിനുള്ളില്‍ വിജ്ഞാപനമിറക്കണമെന്ന് സുപ്രീംകോടതി ഒരാഴ്ചമുമ്പ് ഉത്തരവിട്ടിരുന്നു.

ഏപ്രില്‍ ആറിന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ആരോഗ്യമന്ത്രാലയം ചര്‍ച്ച ആരംഭിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക സമിതിയും രൂപവത്കരിച്ചു.

2012-ല്‍ കേന്ദ്രസര്‍ക്കാര്‍ ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്‌മെന്റ് നിയമം കൊണ്ടുവന്നെങ്കിലും ചികിത്സാ നിരക്കുകള്‍ ഒരു സംസ്ഥാനവും ഏകീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരുകള്‍ ഇതിനോട് മുഖംതിരിക്കുകയാണെന്നാണ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചത്.

ആരോഗ്യം സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലുള്ള വിഷയമായതിനാല്‍ ഉപദേശകസ്വഭാവത്തില്‍ മാത്രമേ കേന്ദ്രത്തിന് ഇടപെടാനാവൂ. പൗരരുടെ മൗലികാവകാശം ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ കോടതി നേരിട്ട് ഇടപെടുമെന്ന്‌ സുപ്രീംകോടതി താക്കീതും ചെയ്തിരുന്നു.

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം 2018 ജനുവരി ഒന്നിന് കേരളത്തില്‍ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനെതിരേ ഹര്‍ജിയുമായി സ്വകാര്യാശുപത്രികളുടെ സംഘടനയും ഡോക്ടര്‍മാരും കേരള ഹൈക്കോടതിയെ സമീപിച്ചതോടെ നിലില്‍ മരവിപ്പിച്ച അവസ്ഥയിലാണ്.

നിരക്കുകള്‍ വിലയിരുത്തി രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശുപത്രി തിരഞ്ഞെടുക്കാം, നിരക്ക് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെങ്കിലും ചികിത്സച്ചെലവുകള്‍ പരസ്യപ്പെടുത്തണം, ചികിത്സച്ചെലവ് സംബന്ധിച്ച വിവരം രോഗിയോ ബന്ധുക്കളോ ആവശ്യപ്പെട്ടാല്‍ ലഭ്യമാക്കണം, അമിത നിരക്ക് ഈടാക്കിയെന്ന് വ്യക്തമായാല്‍ ആശുപത്രിക്കെതിരേ നടപടി, നിയമലംഘനം കണ്ടെത്തിയാല്‍ പരമാവധി അഞ്ചുലക്ഷം രൂപ വരെ പിഴ തുടങ്ങിയ നിര്‍ദേശങ്ങളാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലുള്ളത്.

X
Top