
ബെംഗളൂരു: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായത്തിൽ 49% ഇടിവ് രേഖപ്പെടുത്തി ഇന്ത്യൻ സൗന്ദര്യവർദ്ധക ഉൽപന്നങ്ങളുടെ റീട്ടെയിലറായ നൈക്ക. വ്യക്തിഗത പരിചരണത്തിനും ഫാഷൻ ഉൽപ്പന്നങ്ങൾക്കുമുള്ള മങ്ങിയ ആവശ്യത്തിനിടയിൽ ചെലവുകൾ കുതിച്ചുയർന്നതാണ് ലാഭം ഇടിയാൻ കാരണമെന്ന് കമ്പനി പറഞ്ഞു. കഴിഞ്ഞ നാലാം പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 16.88 കോടി രൂപയിൽ നിന്ന് 8.56 കോടി രൂപയായി കുറഞ്ഞുവെന്ന് നൈക്കയുടെ മാതൃ കമ്പനിയായ എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
പാൻഡെമിക് കാരണം പരസ്യത്തിനായി അധികം ചെലവഴിക്കാത്തതിനാൽ 2020 ൽ അതിന്റെ വിപണന ചെലവുകൾ വളരെ കുറവായിരുന്നുവെന്ന് ഫാൽഗുനി നായർ നേതൃത്വം നൽകുന്ന കോസ്‌മെറ്റിക്‌സ്-ടു-ഫാഷൻ പ്ലാറ്റ്‌ഫോം പറഞ്ഞു. അതേസമയം, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തെ 741 കോടി രൂപയിൽ നിന്ന് 973 കോടി രൂപയായി ഉയർന്നു.