ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ആണവോർജം: സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ

ന്യൂഡല്‍ഹി: ആണവോർജ നിലയത്തില്‍നിന്ന് അപകടമുണ്ടായാല്‍ നഷ്ടപരിഹാരബാധ്യത ഉത്പന്നവിതരണക്കാർക്കുകൂടി ബാധകമാക്കുന്ന വ്യവസ്ഥയില്‍ മാറ്റംവരുത്താൻ കേന്ദ്രനീക്കം.

ഇതിനായി 2010-ലെ ആണവബാധ്യതാ നിയമത്തിലെ (സിവില്‍ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്‌ട്) 17-ാം വകുപ്പില്‍ ഭേദഗതി വരുത്തും. ഇതോടെ ഉത്പന്ന വിതരണക്കാർ ബാധ്യതയില്‍നിന്ന് ഒഴിവാകും.

വിദേശകമ്പനികള്‍ ഇന്ത്യയിലേക്ക് ഉത്പന്നവിതരണത്തിന് മടിച്ചുനില്‍ക്കുന്നത് ഈ വ്യവസ്ഥകാരണമാണെന്ന നിഗമനത്തിലാണിത്. ഇതുള്‍പ്പെടെ ആണവോർജ ഉത്പാദനമേഖലയില്‍ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കാനായി സുപ്രധാന നിയമഭേദഗതികള്‍ പാർലമെന്റിന്റെ വരുന്ന വർഷകാല സമ്മേളനത്തില്‍ കൊണ്ടുവരാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം.

ആണവോർജ ഉത്പാദനമേഖലയില്‍ വിദേശ, സ്വകാര്യ കമ്പനികള്‍ക്ക് പങ്കാളികളാകാൻ അവസരമൊരുക്കും വിധത്തില്‍ 1962-ലെ കേന്ദ്ര ആണവോർജ നിയമത്തിലും ഭേദഗതികള്‍ വരും.

നിലവില്‍ സർക്കാരുടമസ്ഥതയിലുള്ള ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻപിസിഐഎല്‍), നാഷണല്‍ തെർമല്‍ പവർ കോർപ്പറേഷൻ (എൻടിപിസി) കമ്പനികള്‍ക്കുമാത്രമേ ഉത്പാദനത്തിന് അനുമതിയുള്ളൂ.

എൻപിസിഐഎല്‍ ആണ് ഇന്ത്യയിലെ പ്രധാന ആണവനിലയ ഓപ്പറേറ്റർ. 2010-ല്‍ കേന്ദ്രനിയമം പ്രാബല്യത്തിലായശേഷം പ്രമുഖ വിദേശകമ്പനികളൊന്നും ഇന്ത്യയില്‍ ആണവോർജ പദ്ധതിയില്‍ നിക്ഷേപം നടത്തിയിട്ടില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് പുതിയ നീക്കം.

പ്രധാന ഭേദഗതി
2010-ലെ ആണവ ബാധ്യതാ നിയമത്തിലെ (സിവില്‍ ലയബിലിറ്റി ഫോർ ന്യൂക്ലിയർ ഡാമേജ് ആക്‌ട്) 17-ാംവകുപ്പില്‍ ഭേദഗതി വരുത്തും. നിലവിലെ നിയമം അനുസരിച്ച്‌ ആണവ അപകടംമൂലമുള്ള നാശനഷ്ടത്തിന് നഷ്ടപരിഹാരം സംബന്ധിച്ച ബാധ്യത മറ്റുള്ളവരില്‍നിന്ന് ഓപ്പറേറ്റർക്ക് തേടാം.

ഇതിലെ ബി ഉപവകുപ്പ് പ്രകാരം ആണവനിലയ ഓപ്പറേറ്റർക്കുള്ള ബാധ്യത ഉത്പന്നവിതരണക്കാരിലേക്ക് കൈമാറാൻ ഓപ്പറേറ്റർക്ക് അവകാശമുണ്ട്.

അമേരിക്കയിലെ വെസ്റ്റിങ്ഹൗസ് ഇലക്‌ട്രിക്, ഫ്രഞ്ച് ആണവ കമ്പനിയായ ഫ്രമാറ്റോം എന്നിവരാണ് പ്രധാന ഉത്പന്ന വിതരണക്കാർ.

വരുന്നത് 11 ഭേദഗതികള്‍
ആണവ ബാധ്യതാ നിയമത്തില്‍ 11 ഭേദഗതികള്‍ കൊണ്ടുവരും. അതില്‍ ഏറ്റവും പ്രധാനം 17-ാം വകുപ്പില്‍ വരുത്തുന്ന ഭേദഗതി. അന്താരാഷ്ട്ര മാനദണ്ഡങ്ങളില്‍നിന്ന് വ്യത്യസ്തമാണ് ഇന്ത്യൻ നിയമമെന്നതിനാല്‍ അത് മാറ്റി തുല്യത കൊണ്ടുവരുകയാണ് ലക്ഷ്യം.

മാനദണ്ഡങ്ങള്‍
1997-ലെ കണ്‍വെൻഷൻ ഓണ്‍ സപ്ലിമെന്ററി കോംപൻസേഷൻ ഫോർ ന്യൂക്ലിയർ ഡാമേജ് (സിഎസ്സി) ആണ് അന്താരാഷ്ട്രതലത്തില്‍ ആണവബാധ്യത സംബന്ധിച്ച്‌ ഏകീകൃത മാനദണ്ഡം മുന്നോട്ടുവെച്ചത്. ഇതുപ്രകാരം ഓപ്പറേറ്റർമാർക്കുമാത്രമാണ് ഉത്തരവാദിത്വം.

1963-ലെ വിയന്ന കണ്‍വെൻഷനിലോ 1960-ലെ പാരീസ് കണ്‍വെൻഷനിലോ പങ്കാളികളായ ഏത് രാജ്യത്തിനും ഇതനുസരിച്ച്‌ ആണവബാധ്യതാവ്യവസ്ഥ അംഗീകരിക്കാം.

ഇതില്‍ രണ്ടിലും പങ്കാളികളാവാത്ത രാജ്യങ്ങള്‍ക്ക് അംഗമാകണമെങ്കില്‍ സിഎസ്സി വ്യവസ്ഥകളോട് ചേർന്നുപോകുന്ന ദേശീയനിയമം ഉണ്ടായിരിക്കണം.

വിയന്ന, പാരീസ് ഉടമ്പടികളുടെ ഭാഗമായിട്ടില്ലാത്ത ഇന്ത്യയുടെ ആണവബാധ്യതാ നിയമം ഇത്തരത്തിലായിട്ടില്ല. അതിനാല്‍ അന്താരാഷ്ട്ര ഉടമ്പടിയുടെ ഭാഗമാകാൻ ആവശ്യമായ ഭേദഗതി വരുത്തുകയാണ് ലക്ഷ്യം

ഇന്ത്യ-യുഎസ് സിവില്‍ ആണവക്കരാറിന്റെ വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താൻ ഉതകുന്ന പരിഷ്കാരമെന്ന നിലയിലാണ് നിയമഭേദഗതികള്‍ കൊണ്ടുവരുന്നത്.

X
Top