
രാജ്യത്തെ വലിയ നഗരങ്ങളിലെ ഗതാഗതക്കുരുക്കുകൾ പരിഹരിക്കുന്നതിനായി, കേന്ദ്ര സർക്കാർ പുതിയതും വളരെ ആധുനികവുമായ ഒരു ഗതാഗത സംവിധാനത്തിനായി പ്രവർത്തിക്കുന്നു.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി പറക്കും ബസുകളും അത്യാധുനിക ഇലക്ട്രിക് ബസുകളും ഉൾപ്പെടെയുള്ള വിപ്ലവകരമായ പൊതുഗതാഗത സംവിധാനങ്ങൾക്കായി ഇന്ത്യ സജീവമായി പ്രവർത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി പറഞ്ഞു.
ഡൽഹി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ ഏരിയൽ പോഡ് സംവിധാനങ്ങളും ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ബസുകളും അവതരിപ്പിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് മോചനം നേടുകയും യാത്രക്കാരുടെ ദീർഘവും ക്ഷീണിപ്പിക്കുന്നതുമായ യാത്ര ലഘൂകരിക്കുകയുമാണ് ഈ പദ്ധതികളുടെ ലക്ഷ്യം.ധൗള കുവാനെ മനേസറുമായി വായുവിലെ ഒരു പോഡ് സിസ്റ്റം വഴി ബന്ധിപ്പിക്കാൻ പ്രവർത്തിക്കുകയാണെന്നും ആ റൂട്ടിൽ വൻ ഗതാഗതക്കുരുക്കുണ്ടെന്നും നിതിൻ ഗഡ്‍കരി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
പൂനെയിലും സമാനമായ ഒരു സാധ്യതാ പഠനം നടക്കുന്നുണ്ട്.
അതേസമയം ഇന്ത്യയിലെ പറക്കും ബസുകൾ എന്ന ആശയം പ്രധാനമായും പേഴ്‌സണൽ റാപ്പിഡ് ട്രാൻസിറ്റിന്റെ (പിആർടി) ഒരു രൂപമായ ഏരിയൽ പോഡ് അധിഷ്‍ഠിത ഗതാഗത സംവിധാനങ്ങളെയാണ് സൂചിപ്പിക്കുന്നത്. മുകളിലൂടെയുള്ള പാളങ്ങളിൽ തൂങ്ങിക്കിടക്കുന്നതോ അല്ലെങ്കിൽ അവയുടെ മുകളിൽ സഞ്ചരിക്കുന്നതോ ആയ ഉയർന്ന ട്രാക്കുകളിൽ ഓടുന്ന ചെറിയ, ഓട്ടോമാറ്റിക് ഇലക്ട്രിക് വാഹനങ്ങളാണ് ഇവ.
ഈ വാഹനങ്ങൾ ടാക്സികൾ പോലെയാണ് പ്രവർത്തിക്കുന്നത്. അതായത് നിങ്ങൾക്ക് ഒരു പോഡ് വിളിക്കാം. വഴിയിൽ നിർത്താതെ തന്നെ അത് നിങ്ങളെ നേരിട്ട് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. ഓരോ പോഡിലും രണ്ട് മുതൽ ആറ് വരെ ആളുകളെ വഹിക്കാൻ കഴിയും.
മഴക്കാലത്ത് ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ ബാംഗ്ലൂരിലും സമാനമായ ഒരു പഠനം നടക്കുന്നുണ്ടെന്നും നിതിൻ ഗഡ്‍കരി പറഞ്ഞു.
നാഗ്‍പൂരിൽ ഒരു അതിവേഗ ഫ്ലാഷ് ചാർജിംഗ് ഇലക്ട്രിക് ബസ് ആരംഭിച്ചതായും ഗഡ്‍കരി അറിയിച്ചു. 135 സീറ്റുകളുള്ള ഈ ബസ് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ ഓടും. യാത്രക്കാർക്ക് കയറാനും ഇറങ്ങാനും കഴിയുന്ന തരത്തിൽ ഓരോ 40 കിലോമീറ്ററിലും 30 സെക്കൻഡ് മാത്രം നിർത്തും.
ആ സമയം ഈ ബസ് ചാർജ് ചെയ്യപ്പെടും. ഈ ബസിൽ എക്സിക്യൂട്ടീവ് ക്ലാസ് സീറ്റുകളും എല്ലാ സീറ്റിനും മുന്നിൽ ടിവിയും ഉണ്ടായിരിക്കും. കുറഞ്ഞ ബാറ്ററി പവറിൽ ഓടുന്ന ഈ ബസ്, ഡീസൽ ബസുകളെ അപേക്ഷിച്ച് ഏകദേശം 30 ശതമാനം വിലകുറഞ്ഞതായിരിക്കുമെന്നും നിതിൻ ഗഡ്‍കരി പറഞ്ഞു.
വിമാനങ്ങളിലെ എയർ ഹോസ്റ്റസുമാരുടേതിന് സമാനമായി ബസുകളിൽ ബസ് ഹോസ്റ്റസുമാർ ഉണ്ടായിരിക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി. ഡീസൽ ബസുകളേക്കാൾ 30 ശതമാനം കുറവായിരിക്കും ഈ ഫ്യൂച്ചറിസ്റ്റിക് ഇലക്ട്രിക് ബസുകളുടെ നിരക്ക്.
നാഗ്പൂർ മോഡൽ വിജയകരമായി നടപ്പിലാക്കിക്കഴിഞ്ഞാൽ, ഡൽഹി-ജയ്പൂർ, ഡൽഹി-ചണ്ഡീഗഢ്, ഡൽഹി-ഡെറാഡൂൺ, ബെംഗളൂരു-ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും നിതിൻ ഗഡ്‍കരി പറഞ്ഞു.