
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യക്കുമേല്‍ ഏർപ്പെടുത്തിയ പരസ്പര തീരുവയുടെ അടിസ്ഥാനത്തില്‍ രാജ്യം രണ്ട് പ്രധാനപ്പെട്ട തീരുമാനങ്ങള്‍ സ്വീകരിക്കണമെന്ന നിർദേശവുമായി നീതി ആയോഗ്.
ഇന്ത്യ-യുഎസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അത്ര പ്രധാനമല്ലാത്ത കാർഷിക ഉല്‍പ്പന്നങ്ങളുടെമേലുള്ള ഉയർന്ന തീരുവ കുറയ്ക്കണമെന്നും ആഭ്യന്തര വിതരണത്തില്‍ കുറവുകളുള്ളയ്ക്ക് ഇളവുകള്‍ നല്‍കണമെന്നും നീതി ആയോഗ് ആവശ്യപ്പെട്ടു.
‘യു.എസിന്റെ പുതിയ വ്യാപാര നയത്തിന് അനുസരിച്ച് ഇന്ത്യ-യുഎസ് കാർഷിക വ്യാപാരം പ്രോത്സാഹിപ്പിക്കുക’ എന്ന നീതി ആയോഗിന്റെ പ്രവർത്തനരേഖയിലാണ് നിർദേശം.
ഉത്പാദകർക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ വിലസ്ഥിരത ഉറപ്പാക്കാൻ ഇന്ത്യയുടെ കാർഷിക മേഖലയില്‍ നടപടികള്‍ ആവശ്യമാണ്.
ഹ്രസ്വകാലത്തേക്ക്, അത്ര പ്രധാനമല്ലാത്ത ഇറക്കുമതികള്‍ക്കുമേലുള്ള ഉയർന്ന തീരുവ തിരഞ്ഞെടുത്ത് കുറയ്ക്കുന്നത് ഇന്ത്യ പരിഗണിക്കണം. ഭക്ഷ്യ എണ്ണകള്‍ പോലുള്ള ആഭ്യന്തര വിതരണത്തില്‍ കുറവുകളുള്ളവയുടെ കാര്യത്തില്‍ ഇന്ത്യക്ക് തന്ത്രപരമായി ഇളവുകള്‍ നല്‍കാനും കഴിയും. രേഖയില്‍ നിർദേശിക്കുന്നു.
ഡൊണാള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുണ്ടായ പരസ്പര തീരുവ സംബന്ധിച്ച അപ്രതീക്ഷിത പ്രഖ്യാപനം യുഎസിന്റെ വ്യാപാര പങ്കാളികള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയതായും രേഖ ചൂണ്ടിക്കാട്ടി.
ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ മുൻപന്തിയിലാണ് ഇന്ത്യയെന്നും ഈ സാഹചര്യത്തില്‍ സോയാബീൻ ഓയില്‍ ഇറക്കുമതിയില്‍ യുഎസിന് ചില ഇളവുകള്‍ നല്‍കാൻ ഇന്ത്യക്ക് കഴിയുമെന്നും രേഖയില്‍ പറയുന്നു.
ഇത്തരത്തില്‍ രാജ്യത്തെ ആവശ്യങ്ങള്‍ നിറവേറ്റാനും ആഭ്യന്തര ഉല്‍പ്പാദനത്തിന് ദോഷം വരുത്താതെ വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനും സാധിക്കും. യുഎസിലേക്കുള്ള കാർഷിക കയറ്റുമതിയില്‍ നിന്ന് ഇന്ത്യ പ്രതിവർഷം ഏകദേശം 575 കോടി ഡോളർ സമ്പാദിക്കുന്നുണ്ട്.
തീരുവ ഒഴിവാക്കലുകള്‍ വഴി ഇത് വർദ്ധിപ്പിക്കുന്നതിനായി വ്യാപാര ചർച്ചകള്‍ നടത്തണമെന്നും നീതി ആയോഗ് നിർദേശിക്കുന്നു.