
ന്യൂഡൽഹി: വാടകവീടിനായുള്ള അന്വേഷണത്തിലാണോ എങ്കില്‍ ശ്രദ്ധിച്ചോളൂ രാജ്യത്ത് പുതിയ വാടക കരാര്‍ നിയമം നിലവില്‍ വന്നിരിക്കുകയാണ്. രാജ്യത്തെ വാടക വിപണിയില്‍ കൂടുതല്‍ വ്യക്തതയും സുതാര്യതയും കൊണ്ടുവരുന്നതിനായാണ് പുതിയ നിയമം.
മോഡല്‍ ടെനന്‍സി ആക്ടിനെ അടിസ്ഥാനമാക്കിയാണ് പുതിയ ചട്ടക്കൂട്. ഈ നിയമത്തിലെ ഏറ്റവും നിര്‍ണായകമായ പരിഷ്‌കാരങ്ങളിലൊന്ന് സെക്യൂരിറ്റി ഡെപ്പോസിറ്റിന്റെ തുകയ്ക്ക് പരിധി നിശ്ചയിച്ചതാണ്. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക്, പരമാവധി രണ്ട് മാസത്തെ വാടക മാത്രമേ സെക്യൂരിറ്റിയായി സ്വീകരിക്കാന്‍ പാടുള്ളൂ.
എന്നാല്‍, നോണ്‍-റെസിഡന്‍ഷ്യല്‍ സ്ഥലങ്ങള്‍ക്കായി, ഈ ഡെപ്പോസിറ്റ് തുക ആറ് മാസത്തെ വാടകയായി പരിമിതപ്പെടുത്തിയിരിക്കുന്നു. വാടകക്കാര്‍ക്ക് സെക്യൂരിറ്റി ഡിപ്പോസിറ്റ് കാരണമുണ്ടാകുന്ന സാമ്പത്തിക ഭാരം ഈ പരിധികള്‍ കുറയ്ക്കുന്നു. കൂടാതെ, കരാര്‍ ഒപ്പിട്ട് രണ്ട് മാസത്തിനുള്ളില്‍ അത് നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം 5,000 രൂപ പിഴ നല്‍കേണ്ടി വരും.
പുതിയ നിയമമനുസരിച്ച്, വാടക തുക, ഡെപ്പോസിറ്റ് തുക, വാടക വര്‍ദ്ധനവ് എന്നിവയെല്ലാം കരാറില്‍ വ്യക്തമായി രേഖപ്പെടുത്തണം. രാജ്യത്തുടനീളം വാടകവീടുകളെടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതാണ് പുതിയ ചട്ടക്കൂടിന് കാരണം.






