കൊച്ചി: കേരളത്തിലെ 5 ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങളുടെ (എൻബിഎഫ്സി) പക്കലുള്ളത് 382 ടൺ സ്വർണ ശേഖരം. ഇതിന്റെ വില അറിഞ്ഞാൽത്തന്നെ കണ്ണുമഞ്ഞളിക്കും.
ഇപ്പോഴത്തെ ഡോളറിന്റെ മൂല്യവും സ്വർണത്തിന്റെ വിലയും അനുസരിച്ച് ഇത്രയും സ്വർണത്തിന് 5,400 കോടി ഡോളർ വില വരും. കേരളത്തിലെ ജനങ്ങളുടെ കൈവശമുള്ള സ്വർണം 2000 ടണ്ണാണെന്നാണ് ഏകദേശ കണക്ക്.
ലോകത്തെ തന്നെ ഒന്നാമത്തെ സ്വർണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫൈനാൻസിന്റേതാണ് ഏറ്റവും വലിയ ശേഖരം – 209 ടൺ. തൊട്ടു പിറകിൽ 67.22 ടണ്ണുമായി കെഎസ്എഫ്ഇയാണ്. 56.4 ടണ്ണുമായി മണപ്പുറം ഫൈനാൻസും 43.69 ടണ്ണുമായി മുത്തൂറ്റ് ഫിൻകോർപും പിന്നാലെയുണ്ട്.
ഇൻഡൽ മണിയുടെ പക്കൽ 6 ടണ്ണും. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളുടെയും പക്കൽ ഇത്രയും സ്വർണ ശേഖരമില്ല. ഈ സ്ഥാപനങ്ങളെ ഒരു രാജ്യമായി കണക്കാക്കിയാൽ, ഏറ്റവും വലിയ സ്വർണ ശേഖരമുള്ള 16–ാമത്തെ രാജ്യമായി വരും ഇവരെല്ലാം.






