
മുസ്ലീംലീഗ് സീറ്റ് നിർണയം അന്തിമ ഘട്ടത്തിൽ; കുഞ്ഞാലിക്കുട്ടിയും മുനീറും മത്സരിക്കും. ഇരുവരും സീറ്റ് മാറിയേക്കും. സീനിയർ നേതാക്കളിൽ ചിലരെ മാറ്റും. 10 പുതുമുഖങ്ങൾ വരെ. കൂടുതൽ യുവാക്കളെയും സ്ത്രീകളെയും പരിഗണിക്കുന്നു
കോഴിക്കോട്: പരമാവധി സീറ്റുകൾ ജയിക്കാൻ ലക്ഷ്യമിട്ട് മുസ്ലീം ലീഗിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ. വിജയം മാത്രം മാനദണ്ഡമാക്കിയാകും സീറ്റ് നിർണയം. വിജയ സാധ്യത പഠിക്കാൻ നടത്തിയ സർവ്വേകൾ പൂർത്തിയായി. പ്രബല നേതാക്കൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും ഒരുപോലെ പ്രാതിനിധ്യം നൽകണമെന്നാണ് സർവ്വേയുടെ ശുപാർശ. തുടർച്ചയായി ജയിച്ചവരിൽ ഏറ്റവും മികവുള്ളവർക്ക് മാത്രമാകും സീറ്റ്.
റിസ്ക് തീർത്തും ഒഴിവാക്കാൻ പി കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മലപ്പുറത്തേക്ക് മാറും. കോഴിക്കോട് സൗത്ത് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി ഡോ. എം.കെ. മുനീർ കൊടുവള്ളിയിൽ നിന്ന് തിരിച്ചെത്തും. വേങ്ങരയിൽ ഇടതുപക്ഷം പഴയ ലീഗുകാരനായ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ മുന്നോട്ടുവച്ച് ബലപരീക്ഷണം നടത്തുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുക. എംകെ മുനീർ അല്ലാതെ ഒരു സ്ഥാനാർത്ഥി വന്നാൽ കോഴിക്കോട് സൗത്ത് ഇപ്രാവശ്യവും നഷ്ടപ്പെട്ടേക്കും എന്നാണ് സർവ്വേയുടെ കണ്ടെത്തൽ. മുനീറിലൂടെ ഐഎൻഎലിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് സർവേ പറയുന്നത്. സിഎച്ച് ലഗസിയും, ഹിന്ദു വോട്ടർമാർക്കിടയിലെ സെക്കുലർ പ്രതിഛായയും മുനീറിന് മണ്ഡലത്തിൽ ഗുണം ചെയ്യുമെന്നാണ് നിരീക്ഷണം.
കുഞ്ഞാലിക്കുട്ടി മാറിയാൽ സംസ്ഥാന ജന. സെക്രട്ടറി പിഎംഎ സലാം ആകും വേങ്ങരയിൽ.
എൻഎ നെല്ലിക്കുന്ന്, കെപിഎ മജീദ്, പി ഉബൈദുള്ള, യുഎ ലത്തിഫ്, ടിവി ഇബ്രാഹിം, എഎൻ ഷംസുദ്ദീൻ, അബ്ദുൾ ഹമീദ് എന്നിവർക്ക് മാറിനിൽക്കുകയോ സീറ്റ് മാറേണ്ടി വരികയോ ചെയ്യാം.
മറ്റ് സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കും. ഉറച്ച സീറ്റുകളായ
കൊടുവള്ളിയിൽ പികെ ഫിറോസ്, മഞ്ചേരിയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹറ മമ്പാട്, ബിജെപി വെല്ലുവിളി ഉള്ള മഞ്ചേശ്വരത്ത് എകെഎം അഷറഫ് എന്നിവരെ പരിഗണിക്കുന്നു
നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ തന്നെ. മഞ്ഞളാംകുഴി അലി മങ്കടയിൽ തുടരും. പാറയ്ക്കൽ അബ്ദുള്ള കുറ്റ്യാടിയിലും. തിരൂരിൽ സിറ്റിംഗ് എംഎൽഎ കുറുക്കൊളി മൊയ്തീൻ തന്നെയാകും. നജീബ് കാന്തപുരം അടക്കമുള്ള ഈ സിറ്റിംഗ് എംഎൽഎമാർക്ക് നല്ല ജന പിന്തുണയാണ് ഉള്ളതെന്ന് സർവേ പറയുന്നു.
താനൂർ തിരിച്ചുപിടിക്കാൻ എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ. നവാസിനെയാകും നിയോഗിക്കുക. പേരാമ്പ്രയിൽ ടിടി ഇസ്മയിൽ മത്സരിക്കും.
കെഎം ഷാജിക്ക് മലപ്പുറം ജില്ല വിട്ട് മത്സര സാധ്യതയില്ല. ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളിൽ എവിടെ മത്സരിച്ചാലും തീവ്ര നിലപാടുകാരനായ കെ.എം. ഷാജി പരാജയപ്പെടും എന്നാണ് അനുമാനം. മലപ്പുറത്ത് മത്സരിച്ച് ജയിച്ചാൽ മന്ത്രി സാധ്യത ഇല്ലാത്തതിനാൽ പിഎംഎ സലാം മത്സരിക്കുന്ന സാഹചര്യത്തിൽ ഒഴിവു വരുന്ന പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഷാജി ലക്ഷ്യമിടുന്നു.
കണ്ണൂരിൽ കോൺഗ്രസുമായുള്ള സീറ്റ് കൈമാറ്റവും സ്ഥാനാർത്ഥി നിർണയവും ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. പട്ടാമ്പി, കോങ്ങാട്, ചേലക്കര സീറ്റുകളിലും ഇതേ ആശയക്കുഴപ്പം നിലനിൽക്കുന്നു.
എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിൻറെ മകൻ വിഇ അബ്ദുൽ ഗഫൂർ മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. കഴിഞ്ഞ പ്രാവശ്യം അദ്ദേഹം തോറ്റതാണ്. കുഞ്ഞാലിക്കുട്ടി പക്ഷക്കാരനായ മുഹമ്മദ് ഷായും സീറ്റിനായി ശ്രമിക്കുന്നു.
കൊല്ലം ജില്ലയിൽ പുനലൂരും ചടയമംഗലവും തമ്മിൽ വച്ച് മാറാനാണ് ആലോചന. അങ്ങനെയെങ്കിൽ ചടയമംഗലത്ത് ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ശ്യാം സുന്ദറോ പാർട്ടി ജില്ലാ സെക്രട്ടറി സുൾഫിക്കർ സലാമോ ആകും സ്ഥാനാർത്ഥി.
പരമാവധി സീറ്റുകൾ ജയിക്കുക എന്ന ഒറ്റ അജണ്ടയിലാകും ലീഗ് മുന്നോട്ട് പോവുക. മലപ്പുറം ജില്ലക്ക് പുറത്തുള്ള മണ്ഡലങ്ങളിൽ ഉറച്ച ജയസാധ്യത ഇല്ലാത്ത സീറ്റുകൾ കോൺഗ്രസിന് നൽകി സാധ്യത ഉള്ള സീറ്റുകൾ പകരം വാങ്ങാൻ ആണ് സർവേ ശുപാർശ എന്നറിയിന്നു.






