
ചെന്നൈ: പ്രമുഖ ടയർ നിർമാതാക്കളായ എംആർഎഫിന്‍റെ മൂന്നാം പാദത്തിലെ മൊത്ത വരുമാനം 15% വർധിച്ച് 8,175 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവർഷം ഇതേ പാദത്തിൽ 7,099 കോടി രൂപയായിരുന്നു.
917 കോടി രൂപയാണു നികുതിക്കു മുൻപുള്ള ലാഭം. നികുതിക്കു ശേഷമുള്ള അറ്റാദായം ഇരട്ടിയിലേറെയായി- 315 കോടിയിൽ നിന്ന് 692 കോടി.
ജിഎസ്‍ടി നിരക്ക് കുറച്ചത് വിൽപന വർധിക്കാൻ കാരണമായി. സമ്പദ്‍വ്യവസ്ഥയും മെച്ചപ്പെട്ടതിനാൽ ഉണർവ് നാലാം പാദത്തിലും തുടരുമെന്നു കമ്പനി വിലയിരുത്തുന്നു. അടിസ്‌ഥാന സൗകര്യ വികസനത്തിനു ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയത് വാണിജ്യ വാഹനങ്ങൾക്കും ടയർ വ്യവസായത്തിനും ശുഭസൂചനയാണ്.
യൂറോപ്യൻ- യുഎസ് വ്യാപാര കരാറുകൾ യാഥാർഥ്യമാകുന്നതോടെ കയറ്റുമതി സാധ്യത വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഓഹരി ഒന്നിന് 3 രൂപ വീതം ഇടക്കാല ലാഭവിഹിതവും ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് പ്രഖ്യാപിച്ചു.






