
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡായ ബിസിസിഐയുടെ വരുമാനത്തിൽ ‘അക്ഷയഖനി’യായി ഐപിഎൽ. മൊത്തം വരുമാനത്തിന്റെ പകുതിയിലധികവും ഇപ്പോൾ ലഭിക്കുന്നത് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വഴിയാണ്.
റിപ്പോർട്ടുകൾ പ്രകാരം 2023-24ൽ ബിസിസിഐയുടെ വരുമാനം 9,741.7 കോടി രൂപയായിരുന്നു. ഇതിൽ 5,761 കോടി രൂപയും ലഭിച്ചത് ഐപിഎല്ലിൽ നിന്ന്. അതായത് വരുമാനത്തിന്റെ 59%.
ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ട്വന്റി20 ക്രിക്കറ്റ് ലീഗായ ഐപിഎല്ലിന് 2007ലാണ് ബിസിസിഐ തുടക്കമിട്ടത്. തുടർന്ന് ലഭിച്ച വൻ ആരാധകസമ്പത്തും ഉയർന്ന സ്പോൺസർഷിപ്പ് കരാറുകളും മറ്റും ബിസിസിഐക്കും ഐപിഎല്ലിനും നേട്ടമായി.
രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, സി.കെ. നായിഡു ട്രോഫി തുടങ്ങി ഐപിഎൽ ഇതര ആഭ്യന്തര ലീഗുകളും ബിസിസിഐ വാണിജ്യവൽക്കരിച്ചേക്കാമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതും യാഥാർഥ്യമായാൽ കാത്തിരിക്കുന്നത് വരുമാനത്തിൽ വലിയ വർധനയായിരിക്കും. ബിസിസിഐയുടെ കൈവശം നിലവിൽ 30,000 കോടി രൂപയുടെ കരുതൽ ധനമുണ്ട്. ഇതുവഴി പ്രതിവർഷം 1,000 കോടിയോളം രൂപ പലിശയിനത്തിൽ മാത്രം ലഭിക്കുന്നുമുണ്ട്.