
ന്യൂഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിന് ശേഷം ബ്രഹ്മോസ് ക്രൂയിസ് മിസൈലില്‍ താല്‍പര്യം പ്രകടിപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിക്കുന്നതായി റിപ്പോർട്ട്. ബ്രഹ്മോസ് വാങ്ങുന്നതിന് ബ്രസീലും സിംഗപ്പൂരും അടക്കം നിരവധി രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായാണ് റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ ബ്രഹ്മോസ് വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറില്‍ ഏർപ്പെട്ടിട്ടുള്ളത് ഫിലിപ്പീൻസ് ആണ്.
ഓപ്പറേഷൻ സിന്ദൂറിൻറെ വിജയത്തോടെ തദ്ദേശീയമായി നിർമിച്ച യുദ്ധോപകരണങ്ങളുടെ ശക്തി ലോകത്തിനുമുന്നില്‍ വ്യക്തമായതായാണ് വിലയിരുത്തല്‍.
ബ്രഹ്മോസിന് വേണ്ടി ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, തായ്ലാൻഡ്, ബ്രസീല്‍, സിംഗപ്പൂർ, ബ്രൂണൈ, ബ്രസീല്‍, ചിലി, അർജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തർ, ഒമാൻ, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചുവെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.
2022-ല്‍ 375 മില്യണ്‍ ഡോളറിന്റെ കരാറാണ് ഇന്ത്യയുമായി ഫിലിപ്പീൻസ് ഒപ്പുവെച്ചത്. തുടർന്ന് 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകള്‍ കൈമാറിയിരുന്നു. ഇന്ത്യൻ വ്യോമസേനയുടെ അമേരിക്കൻ നിർമിത സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലാണ് ഫിലീപ്പീൻസ് മറൈൻ കോർപ്സിന് (ഫിലിപ്പീൻസ് നാവികസേന) കൈമാറാനുള്ള മിസൈലുകള്‍ അയച്ചത്.
ഇന്ത്യയുടെ സമീപകാലത്തെ അതിർത്തി കടന്നുള്ള ആക്രമണങ്ങളില്‍ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം വലിയ നേട്ടങ്ങളിലൊന്നാണ്. പാകിസ്താനിലെ ഭീകരതാവളങ്ങള്‍ തകർത്ത് തരിപ്പണമാക്കിയതില്‍ കൃത്യമായ ആസൂത്രണവും അളന്നുമുറിച്ചുള്ള ആക്രമണശൈലിക്കുമൊപ്പം തദ്ദേശീയ പ്രതിരോധ ആയുധങ്ങളും പ്രധാന പങ്കുവഹിച്ചു.
ഇന്ത്യൻ നിർമിത ആയുധങ്ങളുടെ കരുത്ത് ലോകരാജ്യങ്ങള്‍ തിരിച്ചറിയാൻ ഓപ്പറേഷൻ സിന്ദൂർ ഇടയാക്കിയെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ കൈയ്യിലുള്ള ആയുധങ്ങളില്‍ സുപ്രധാനമാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലെപ്മെന്റ് ഓർഗനൈസേഷ(ഡിആർഡിഒ)ന്റേയും റഷ്യൻ ഫെഡറേഷന്റെ എൻപിഒ മഷിനോസ്ട്രോയേനിയയുടേയും സംയുക്തസംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈല്‍ ലോകത്തിലെത്തന്നെ ഏറ്റവും വിജയകരമായ മിസൈല്‍ സംവിധാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ പ്രതിരോധസംവിധാനത്തില്‍ സുപ്രധാനസ്ഥാനമാണ് ബ്രഹ്മോസ് മിസൈലിനുള്ളത്. 2007 മുതല്‍ അതിവേഗ ബ്രഹ്മോസ് മിസൈല്‍ ഇന്ത്യയുടെ പ്രതിരോധശ്രേണിയുടെ ഭാഗമാണ്.