
ന്യൂഡൽഹി: 2024-25 സാന്പത്തിക വർഷം ചൈനയിൽ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയിൽ വൻ കുറവ്. ഇക്കാലയളവിൽ വളങ്ങൾ, രാസവസ്തുക്കൾ, ഇരുമ്പ്, ഉരുക്ക്, കൃത്രിമ നൂൽ, മൊബൈൽ ഫോണുകൾ എന്നിവയടക്കം മിക്ക വസ്തുക്കളുടെയും ഇറക്കുമതി കുത്തനെ ഇടിഞ്ഞു. കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ പാർമെന്‍റിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങളുള്ളത്.
മുൻ വർഷങ്ങളെ അപേക്ഷിച്ച് മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വലിയ കുറവുണ്ടായി. 2014-15 സാമ്പത്തികവർഷം 48,609 കോടി രൂപയുടെ മൊബൈൽ ഫോണുകളാണ് ചൈനയിൽനിന്ന് ഇന്ത്യയിലെത്തിയത്. എന്നാൽ, 2024-25 സാമ്പത്തികവർഷം എത്തിയപ്പോൾ ഇത് വെറും 3,710 കോടി രൂപയുടേതായി ഇടിഞ്ഞു. 92 ശതമാനത്തിന്‍റെ കുറവാണുണ്ടായത്.
അതേസമയം, ഇന്ത്യയുടെ മൊബൈൽ ഫോണ്‍ കയറ്റുമതി 2014-15 കാലയളവിൽ 1566 കോടി രൂപയായിരുന്നത് 2024-25ൽ 2,05,017 കോടി രൂപയായി വർധിച്ചു.
കഴിഞ്ഞ സാമ്പത്തികവർഷം രാസവസ്തുക്കളുടെ ഇറക്കുമതിയിൽ 19.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഉരുക്കിന്‍റെയും സ്റ്റീലിന്‍റെയും വരവിൽ 10.3 ശതമാനവും കുറവുണ്ടായി. കൃത്രിക നൂൽ ഇറക്കുമതി 9.5 ശതമാനം താഴ്ന്നു.
ഇന്ത്യൻ ബിസിനസ് സ്ഥാപനങ്ങൾ ബദൽ വിതരണക്കാരെ കണ്ടെത്താനും, ഒരൊറ്റ വിതരണ സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് അവരുടെ വിതരണ ശൃംഖലകൾ വൈവിധ്യവൽക്കരിക്കാനും സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി ജിതിൻ പ്രസാദ വ്യക്തമാക്കി.






