മുംബൈ: ഗുജറാത്തിലെ സബർകാന്തയിലെ ദൽപൂരിൽ 1,000 കെഎൽപിഡി (പ്രതിദിനം കിലോ ലിറ്റർ) ശേഷിയുള്ള ധാന്യം അടിസ്ഥാനമാക്കിയുള്ള എത്തനോൾ നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിട്ട് മിഷ്ടാൻ ഫുഡ്‌സ്. കമ്പനി ഈ പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ മിഷ്ടാൻ ഫുഡ്‌സ് ഓഹരികൾ 2.52 ശതമാനം ഉയർന്ന് 10.19 രൂപയിലെത്തി.
ഇന്ത്യാ ഗവൺമെന്റിന്റെ “ആത്മനിർഭർ ഭാരത്” സംരംഭവും പെട്രോളിൽ എഥനോൾ ചേർക്കുന്നതിനുള്ള നയവും ഏകോപിപ്പിച്ചാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നതെന്ന് കമ്പനി അറിയിച്ചു. പ്രത്യക്ഷമായോ പരോക്ഷമായോ 5000-ലധികം പേർക്ക് തൊഴിൽ നൽകുന്ന ഈ പദ്ധതിക്ക് 2250 കോടി രൂപയുടെ നിക്ഷേപം ആവശ്യമാണ്.
ഈ പ്ലാന്റിലൂടെ ഏകദേശം 3500 കോടി രൂപയുടെ വാർഷിക വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്. 2024-ന്റെ രണ്ടാം പാദം മുതൽ ഈ പ്ലാന്റിൽ ഉൽപ്പാദനം ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിയുമായി മുന്നോട്ട് പോകുന്നതിന് ആവശ്യമായ നടപടികൾ മിഷ്ടാൻ ആരംഭിച്ചു. കൂടാതെ ബസുമതി അരി, പരിപ്പ് പോലുള്ള പയർവർഗ്ഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വലിയ ഇനം അരിയുടെ നിർമ്മാണത്തിലും വിപണനത്തിലും മിഷ്ടാൻ ഫുഡ്‌സ് ഏർപ്പെട്ടിരിക്കുന്നു.