
ന്യൂഡല്‍ഹി: വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്ന തദ്ദേശീയ മിസൈല്‍ സംവിധാനം സേനയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശേഷി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഇതിനായി പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വികസിപ്പിച്ച ക്വിക് റിയാക്ഷൻ സർഫസ് ടു എയർ മിസൈല്‍( ക്യുആർഎസ്‌എം) സംവിധാനമാണ് സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്.
ക്യുആർഎസ്‌എം സംവിധാനത്തിന്റെ മൂന്ന് റെജിമെന്റുകളാണ് സൈന്യത്തില്‍ ഉള്‍പ്പെടുത്തുക. ഇതിനായി 30,000 കോടിയുടെ കരാർ ഉടൻ തന്നെ ഒപ്പിടും. ജൂണ്‍ അവസാനം നടക്കുന്ന ഡിഫൻസ് അക്വിസിഷൻ കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഭാരത് ഇലക്‌ട്രോണിക്സ് ആൻഡ് ഡൈനാമിക്സുമായി ചേർന്നാണ് ഡിആർഡിഒ ഈ മിസൈല്‍ സംവിധാനം നിർമിക്കുക.
പകലും രാത്രിയിലും ഏത് കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ക്യുആർഎസ്‌എം സംവിധാനം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലകളില്‍ വിന്യസിക്കും.
ക്യുആർഎസ്‌എം സംവിധാനത്തിന്റെ റഡാർ സമാനമായ മറ്റ് സംവിധാനങ്ങളേക്കാള്‍ ആധുനികമാണ്. ഇതിന് പുറമെ ലക്ഷ്യം കൃത്യമായി നിർണയിക്കാൻ ലേസർ പ്രോക്സിമിറ്റി ഫ്യൂസെസ്, ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ ലോക്ക് ചെയ്യുക തുടങ്ങിയ ശേഷിയും ഇതിനുണ്ട്.
മറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളെ അപേക്ഷിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലും ഇതിന് ആക്രമണങ്ങളെ ചെറുക്കാൻ സാധിക്കുമെന്നതാണ്. എവിടെയങ്കിലും സ്ഥിരമായി നിർത്തിയാണ് സാധാരണ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവർത്തിക്കുക. ക്യുആർഎസ്‌എമ്മിന് ആ പരിമിതിയുമില്ല. അതിനാല്‍ സൈന്യത്തിന്റെ മുന്നേറ്റ നിരയില്‍ ഇവയെ ഫലപ്രദമായി വിനിയോഗിക്കാനാകും.
30 കിലോമീറ്ററിനുള്ളിലുള്ള ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കും. നിലവില്‍ ഇന്ത്യയുടെ പക്കലുള്ള മീഡിയം റേഞ്ച് സർഫസ് ടു എയർ മിസൈല്‍ ( എംഎസ്‌ആർഎം) സംവിധാനമായ ആകാശിനൊപ്പം ക്യുആർഎസ്‌എം കൂടി ചേരുന്നതോടെ വ്യോമാക്രമണങ്ങളെ തടയുന്നതിലുള്ള ശേഷി വർധിക്കും. ആകാശിന് 25 കിലോമീറ്റർ വരെയാണ് പരിധി.
നിലവില്‍ ഇന്ത്യയ്ക്ക് എസ്-400 മിസൈല്‍ സംവിധാനം ( 380 കിലോമീറ്റർ പരിധി), ഇന്ത്യാ- ഇസ്രയേല്‍ സംയുക്തമായി വികസിപ്പിച്ച ബരാക് -8 മിസൈല്‍ സംവിധാനം ( 70 കിലോമീറ്റർ പരിധി) ആകാശ് ( 25 കിലോമീറ്റർ പരിധി) എന്നിവയാണ് പ്രധാനമായുള്ളത്.
ഇതിന് പുറമെ സൈനികർക്ക് തോളില്‍ വെച്ച് പ്രവർത്തിപ്പിക്കാവുന്ന ഇഗ്ലാ-എസ് ( ആറ് കിലോമീറ്റർ പരിധി), വിമാനവേധ തോക്കായ എല്‍-70 ( 3.5 കിലോമീറ്റർ പരിധി) തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണ്‍ പ്രതിരോധ സംവിധാനം ( ഒന്നുമുതല്‍ രണ്ട് കിലോമീറ്റർ വരെ പരിധി) എന്നിവയു പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ വിവിധ തലത്തിലുള്ള പ്രതിരോധ സംവിധാനങ്ങളാണ് ഇന്ത്യ ഒരുക്കിയിരിക്കുന്നത്.
ഈ സംവിധാനങ്ങളെ മറികടന്നും ശത്രുവിന്റെ മിസൈലുകളോ ഡ്രോണുകളോ എത്താം. അതുമുന്നില്‍ കണ്ട് ഇന്ത്യ റഷ്യ വികസിപ്പിക്കുന്ന എസ്-500 ന് സമാനമായ കുശ എന്ന പേരിലുള്ള ദീർഘദൂര മിസൈല്‍ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നുണ്ട്.
ഇതിനൊപ്പം ആറ് കിലോമീറ്ററില്‍ താഴെയുള്ള ലക്ഷ്യങ്ങളെ തകർക്കുന്ന വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം ( വിശോരദ്സ് ) വികസനത്തിന്റെ ഘട്ടത്തിലാണ്.






