
കൊച്ചി: മലയാളിയായ രാഹുല്‍ ശശിയുടെ നേതൃത്വത്തിലുള്ള ക്ലൗഡ്സെക് എന്ന സ്റ്റാർട്ടപ്പ് 160 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. നിർമിത ബുദ്ധി (എഐ) യുടെ സഹായത്തോടെ സൈബർ ആക്രമണ സാധ്യതകളെക്കുറിച്ച് കമ്പനികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും സുരക്ഷ ഒരുക്കുകയും ചെയ്യുന്ന പ്ലാറ്റ്ഫോമാണ് ക്ലൗഡ്സെക്.
ബാങ്കിങ്, ആരോഗ്യ പരിരക്ഷ, പൊതുമേഖല, ടെക്നോളജി എന്നീ മേഖലകളിലായി 250-ലേറെ കമ്പനികള്‍ക്ക് ക്ലൗഡ്സെക് സൈബർ സുരക്ഷ ഒരുക്കുന്നുണ്ട്.
2015-ല്‍ തുടങ്ങിയ ഈ സംരംഭം ഇപ്പോള്‍ ഇന്ത്യ, സിങ്കപ്പൂർ, യുഎസ്, യുഎഇ എന്നിവിടങ്ങളിലായാണ് പ്രവർത്തിക്കുന്നത്. നേരത്തേ പല ഘട്ടങ്ങളിലായി 75 കോടിയുടെ ഫണ്ടിങ് നേടിയിട്ടുണ്ട്.
സേവനം കൂടുതല്‍ മെച്ചപ്പെടുത്താനും ആഗോളതലത്തില്‍ വിപണി വ്യാപിപ്പിക്കാനുമാണ് പുതുതായി സമാഹരിക്കുന്ന തുക വിനിയോഗിക്കുകയെന്ന് ക്ലൗഡ്സെക് സ്ഥാപകനും സിഇഒയുമായ രാഹുല്‍ ശശി പറഞ്ഞു.
സൈബർ സെക്യൂരിറ്റി മേഖലയിലെ വിദഗ്ധനായ രാഹുല്‍ മാവേലിക്കര സ്വദേശിയാണ്. ഓണ്‍ലൈൻ വായ്പാ ആപ്പുകളുടെ തട്ടിപ്പ് തടയാനായി റിസർവ് ബാങ്ക് രൂപവത്കരിച്ച ഡിജിറ്റല്‍ ലെൻഡിങ് കമ്മിറ്റി അഡൈ്വസറായിരുന്നു.
മാസ് മ്യൂച്വല്‍ വെഞ്ച്വേഴ്സ്, പ്രാണ വെഞ്ച്വേഴ്സ്, ടെനസിറ്റി വെഞ്ച്വേഴ്സ്, കോംവോള്‍ട്ട് എന്നീ നിക്ഷേപക സ്ഥാപനങ്ങളാണ് ഇത്തവണത്തെ നിക്ഷേപ റൗണ്ടില്‍ പണം മുടക്കിയത്.
ഗ്രൂപ്പ് മീരാൻ, സ്റ്റാർട്ടപ്പ് എക്സ്സീഡ്, നിയോണ്‍ ഫണ്ട്, എക്സ്ഫിനിറ്റി വെഞ്ച്വേഴ്സ് തുടങ്ങിയ നിലവിലെ നിക്ഷേപകരും പങ്കാളികളായി.