
തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായിരിക്കുന്നതും കൃത്യമായ ഡാറ്റ സൂക്ഷിക്കുന്നതും അഴിമതി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകുന്നതോടെ പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന ചെറുപ്പക്കാര്‍ സ്വാഭാവികമായും ആ വഴി തെരഞ്ഞെടുക്കുമെന്നും അവര്‍ പറഞ്ഞു. രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) നടത്തിയ വിജിലന്‍സ് ബോധവത്കരണ വാരാചരണം 2025-നോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പൊതുഭരണത്തില്‍ സമഗ്രത, സുതാര്യത, ഉത്തരവാദിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍റെ സംരംഭത്തിന്‍റെ ഭാഗമാണ് വിജിലന്‍സ് ബോധവത്കരണ വാരാചരണം നടത്തിയത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഴിമതി കൂടാതെയുള്ള പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുകയും അതിനായി നിരന്തര പരിശ്രമം നടത്തുകയും വേണമെന്ന് ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. കൃത്യമായ ഡാറ്റ സൂക്ഷിക്കുകയും വെബ്സൈറ്റുകള്‍ സമയാസമയം നവീകരിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തം സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഏറ്റെടുക്കണം. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ആഗോളതലത്തില്‍ പൊതുസംവിധാനങ്ങള്‍ 10 മുതല്‍ 20 ശതമാനം വരെ അഴിമതി നിറഞ്ഞതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പല പിന്നാക്ക രാജ്യങ്ങളും അഴിമതിയിലും സുതാര്യമല്ലാത്ത ഉദ്യോഗസ്ഥ സംവിധാനത്തിലും മുന്നിലാണ്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അഴിമതി കുറവുള്ള 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 96-ാം സ്ഥാനത്താണെന്നത് ആശങ്കാജനകമാണ്. രാജ്യം വലിയ സമ്പദ് വ്യവസ്ഥയാകുകയും ജിഡിപി വളര്‍ച്ചയില്‍ മുന്നേറ്റം നടത്തുകയും ചെയ്യുന്ന ഘട്ടത്തില്‍ അഴിമതി പിടിച്ചു നിര്‍ത്താനാകുന്നില്ലെന്നത് ഗൗരവമായി കാണണമെന്ന് ഹര്‍ഷിത അട്ടല്ലൂരി ചൂണ്ടിക്കാണിച്ചു. വിശ്വസനീയമായ ശാസ്ത്രീയ ഡാറ്റ സൃഷ്ടിക്കേണ്ടത് ഗവേഷണത്തില്‍ അനിവാര്യമാണ്. ഗവേഷണ-വികസന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ കൃത്യമായ ഡാറ്റ സൂക്ഷിക്കുകയും വിവരങ്ങള്‍ അതത് സമയത്ത് പരിഷ്കരിക്കുകയും വേണം. അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ കൃത്യസമയത്ത് അധികൃതരെ അറിയിക്കുന്നതിലൂടെ മാത്രമേ അഴിമതി കുറച്ചുകൊണ്ടുവരാനാകൂ. അഴിമതി ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ സ്വന്തം പങ്ക് നിര്‍വ്വഹിക്കുന്നതില്‍ പൗരന്മാർ ഭാഗമാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.






