
പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന, അബുദാബി ആസ്ഥാനമായ ലുലു റീട്ടെയ്‍ലിന്റെ ഓഹരികൾ സുപ്രധാനമായ എഫ്ടിഎസ്ഇ ഗ്ലോബൽ ഇക്വിറ്റി ഇൻഡെക്സ് സീരീസിലേക്ക് (FTSE Global Equity Index Series /FTSE GEIS).
ലുലുവിന്റെ ഓഹരികളിൽ വൻതോതിൽ നിക്ഷേപമൊഴുകാനും ഓഹരിവില കുതിക്കാനും വഴിയൊരുക്കുന്ന മികച്ച നേട്ടമാണിത്. വികസിത, വികസ്വര രാജ്യങ്ങളിലെ വലിയ സാധ്യതകളുള്ള ഓഹരികളെയാണ് ഈ സൂചികയിൽ ഉൾപ്പെടുത്താറുള്ളതെന്നതിനാൽ, ഇത് ലുലു റീട്ടെയ്‍ലിന്റെ നേട്ടങ്ങളിലെ പുതിയ പൊൻതൂവലുമായി.
ജിസിസി മേഖലയിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ റീട്ടെയ്ൽ ശൃംഖലയായ ലുലു റീട്ടെയ്‍ലിന്റെ ഓഹരികൾ അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത് കഴിഞ്ഞ നവംബറിലായിരുന്നു.
172 കോടി ഡോളർ സമാഹരിച്ച ലുലുവിന്റെ ഐപിഒ, ആ വർഷത്തെ റെക്കോർഡ് റീട്ടെയ്ൽ ഐപിഒയുമായിരുന്നു. മൊത്തം 37 ബില്യൻ ഡോളറിന്റെ ഓഹരികൾക്കുള്ള ഡിമാൻഡായിരുന്നു ലുലു ഐപിഒയ്ക്ക് ലഭിച്ചത്. 1.27 ദിർഹമാണ് നിലവിൽ ഓഹരിവില.
ജൂൺ 23ഓടെ എഫ്ടിഎസ്ഇ സൂചികയിൽ ലുലു റീട്ടെയ്ൽ ഓഹരികൾ ഇടംപിടിക്കുമെന്നാണ് സ്റ്റോക്ക് എക്സ്ചേഞ്ചിന് ലുലു സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കീഴിലുള്ളതാണ് എഫ്ടിഎസ്ഇ റസൽ നിയന്ത്രിക്കുന്ന എഫ്ടിഎസ്ഇ ഗ്ലോബൽ സൂചിക. ആഗോളതലത്തിലെ നിക്ഷേപകർ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന സൂചികയാണിത്.
മികച്ച വളർച്ചാസാധ്യതയുള്ള ഓഹരികളേ ഈ സൂചികയിലെത്തൂ എന്നതിനാൽ ലോകമെമ്പാടു നിന്നുമുള്ള നിക്ഷേപക സ്ഥാപനങ്ങൾ, മ്യൂച്വൽഫണ്ടുകൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്) എന്നിവയിൽ നിന്നെല്ലാം നിക്ഷേപമെത്താൻ വഴിയൊരുങ്ങുകയും ചെയ്യുമെന്നതാണ് നേട്ടം.
എഫ്ടിഎസ്ഇ മിഡ്-ക്യാപ്, ഓൾ-വേൾഡ്, ഓൾ-ക്യാപ്, ടോട്ടൽ-ക്യാപ് സൂചികകളിലാണ് ലുലു ഓഹരികൾ ഇടംനേടുന്നത്. 2025ന്റെ ആദ്യപാദമായ ജനുവരി-മാർച്ചിൽ മികച്ച ലാഭവും വരുമാനവുമാണ് ലുലു റീട്ടെയ്ൽ നേടിയത്.