
മുംബൈ: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് കൂടുതല്‍ പണം ലഭ്യമാക്കുന്നതിന്റെ ഭാഗമായി, പതിനായിരം കോടി രൂപയിലധികം വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തുന്നു.
നിലവിലെ ചട്ടമനുസരിച്ച്, ഒരു സ്ഥാപനത്തിനുള്ള മൊത്തം വായ്പ പതിനായിരം കോടി രൂപ കടന്നാല്‍, അധികമായി നല്‍കുന്ന വായ്പകള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള പലിശയും വ്യവസ്ഥകളും ബാധകമാകും. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ധനസഹായം വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
അതേസമയം, വായ്പാ കുടിശികയാകുന്നതിനുള്ള സാധ്യത കുറച്ചുകൊണ്ടായിരിക്കും ഇത് നടപ്പാക്കുകയെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
2016-ല്‍, ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന്, വലിയ തുകക്കുള്ള വായ്പാ വിതരണം സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതിലൂടെ, ഒരു സ്ഥാപനത്തിന് പതിനായിരം കോടി രൂപയില്‍ കൂടുതല്‍ വായ്പ നല്‍കുന്നതിന് 3% അധിക പ്രൊവിഷനിംഗ് ആവശ്യമായി വന്നു. ഇത് അത്തരം വായ്പകളുടെ ചിലവ് വര്‍ദ്ധിപ്പിച്ചു.
ഒരു സ്ഥാപനത്തിന് ബാങ്കിങ് സംവിധാനത്തില്‍ നിന്ന് ലഭിക്കുന്ന മൊത്തം വായ്പയ്ക്ക് ഒരു പരിധിയില്ലാത്തത് ചില വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഉയര്‍ന്ന വായ്പ ലഭിക്കാന്‍ കാരണമാകുമെന്ന് അന്നത്തെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഒരു സ്ഥാപനത്തിനുള്ള വലിയ വായ്പകള്‍ കാരണം ബാങ്കിങ് സംവിധാനത്തിനുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കുകയായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം.
2016 മുതല്‍ മാറ്റമില്ലാതെ തുടരുന്ന പതിനായിരം കോടി രൂപ എന്ന വായ്പാ പരിധി ഉയര്‍ത്തുക എന്നതാണ് പ്രധാനമായും പുതിയ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ മാസം ആദ്യം ധനമന്ത്രാലയം വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഈ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നത്.
ഈ യോഗത്തില്‍ പ്രധാന പൊതുമേഖലാ ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, ഡെവലപ്മെന്റ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങൾ, എന്‍.ബി.എഫ്.സി-ഐ.എഫ്.സി. എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. വിഷയത്തില്‍ റിസര്‍വ് ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബാങ്കിങ് മേഖലയുടെ സാമ്പത്തിക സ്ഥ്ിതി മെച്ചപ്പെട്ട സാഹചര്യത്തില്‍, ഈ ഇളവുകള്‍ അനുവദിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. റിസര്‍വ് ബാങ്കിന്റെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ട് അനുസരിച്ച്, 2025 സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തിയും (എന്‍.പി.എ) അറ്റ നിഷ്‌ക്രിയ ആസ്തിയും യഥാക്രമം 2.3 ശതമാനവും 0.5 ശതമാനവുമായി കുറഞ്ഞിട്ടുണ്ട്.