
കുറ്റിപ്പുറം: തിരുവനന്തപുരം -മംഗളൂരു റെയിൽപ്പാതയിൽ തീവണ്ടികളുടെ വേഗം വർധിപ്പിക്കുന്നത് സംബന്ധിച്ചു നടക്കുന്ന ലിഡാർ സർവേ പൂർത്തിയായി.
ഹെലികോപ്റ്റർ ഉപയോഗിച്ചാണ് 750 കിലോമീറ്റർ ദൂരം സർവേ നടത്തിയത്. ഷൊർണൂർ -മംഗളൂരു പാതയിൽ നിലവിൽ തീവണ്ടികളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാണ്.
ഷൊർണൂർ -തിരുവനന്തപുരം പാതയിൽ 85 മുതൽ 100 വരേയും. ഈ പാതയിൽ തീവണ്ടികളുടെ വേഗം 130, 160 എന്നിങ്ങനെ മാറ്റാൻ പാളത്തിലും മറ്റും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ചാണ് സർവേ നടത്തിയത്. പാതയിൽ വളവുകൾ നിവർത്തേണ്ടിവരും. ഇതിന് ബൈപ്പാസ് റെയിൽപ്പാത നിർമിക്കേണ്ടിവരുമെന്നും കണക്കുകൂട്ടുന്നു.
വേഗമേറിയ തീവണ്ടികളാണ് ബൈപ്പാസ് പാതയിലൂടെ പോവുക. എറണാകുളത്തെ സ്വകാര്യ കമ്പനിയാണ് ലിഡാർ സർവേ നടത്തിയത്. രണ്ടു മാസത്തിനകം സർവേ റിപ്പോർട്ട് റെയിൽവേക്ക് കൈമാറും.