
മുംബൈ: പൊതുമേഖലാ ലൈഫ് ഇൻഷ്വറൻസ് കമ്പനിയായ എൽ.ഐ.സി നടപ്പുവർഷത്തെ ഡിസംബർപാദത്തിൽ 6,334.19 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിലെ 234.91 കോടി രൂപയേക്കാൾ വൻ കുതിപ്പാണ് ലാഭത്തിലുണ്ടായത്.
സെപ്തംബർ പാദത്തിൽ 15,952.49 കോടി രൂപയുടെ ലാഭവും എൽ.ഐ.സി നേടിയിരുന്നു. അറ്റ പ്രീമിയം വരുമാനം 97,620 കോടി രൂപയിൽ നിന്ന് 14.5 ശതമാനം വർദ്ധിച്ച് 1.11 ലക്ഷം കോടി രൂപയായി. ആദ്യവർഷ പ്രീമിയം അഥവാ പുത്തൻ പ്രീമിയം വരുമാനം 8,748.55 കോടി രൂപയിൽ നിന്ന് 9,724.71 കോടി രൂപയിലെത്തി.
നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം 84,889 കോടി രൂപയാണ്. കഴിഞ്ഞവർഷത്തെ സമാനകാലത്ത് ഇത് 76,574.24 കോടി രൂപയായിരുന്നു.
നടപ്പുവർഷത്തെ ആദ്യ 9 മാസക്കാലയളവിൽ (ഏപ്രിൽ-ഡിസംബർ) എൽ.ഐ.സിയുടെ മൊത്തം പ്രീമിയം വരുമാനം 20.65 ശതമാനം മുന്നേറി 3.42 ലക്ഷം കോടി രൂപയായി. 44.34 ലക്ഷം കോടി രൂപയാണ് എൽ.ഐ.സി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (എ.യു.എം). 10.54 ശതമാനമാണ് വർദ്ധന.
ആദ്യവർഷ പ്രീമിയം വരുമാനത്തിൽ എൽ.ഐ.സിയുടെ വിപണിവിഹിതം 65.38 ശതമാനമാണ്. മുൻവർഷത്തെ സമാനകാലത്ത് 61.40 ശതമാനമായിരുന്നു.






