
ന്യൂഡല്‍ഹി: കാര്‍ഷികമേഖലയില്‍ വലിയ പ്രഖ്യാപനങ്ങള്‍ ബജറ്റ് പ്രസംഗത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയെങ്കിലും യഥാര്‍ഥ കണക്കെടുപ്പില്‍ കാര്‍ഷികമേഖലയ്ക്കുള്ള വിഹിതമായി നീക്കിവെച്ചത് സമീപകാലത്തെ ഏറ്റവും കുറഞ്ഞ തുകകള്‍.
2022-23 മുതലിങ്ങോട്ടുള്ള മൂന്നുവര്‍ഷങ്ങളിലും കാര്‍ഷികമേഖലയ്ക്കുള്ള വിഹിതം കുറഞ്ഞുവരുന്നതായി ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. മണ്ണ്, ജലസംരക്ഷണം പോലെ ചില മേഖലകളില്‍ വര്‍ധനയുണ്ടെങ്കിലും വാര്‍ഷിക അനുപാതം വെച്ചുനോക്കുമ്പോള്‍ ശതമാനക്കണക്കില്‍ കാര്യമായ വര്‍ധന പറയാനാവില്ല.
2022-23നെ അപേക്ഷിച്ച് ഇത്തവണ കാര്‍ഷികമേഖലയ്ക്ക് നീക്കിവെച്ച വിഹിതത്തിലുണ്ടായ വെട്ടിക്കുറവ് 81,000 കോടി രൂപയാണ്. യഥാര്‍ഥ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022-23നെ അപേക്ഷിച്ച് കാര്‍ഷിക-അനുബന്ധ മേഖലകള്‍ക്കുള്ള വിഹിതത്തിലുണ്ടായ വെട്ടിക്കുറവ് 22.3 ശതമാനമാണ്.
2023-24ലെ പുതുക്കിയ ബജറ്റിനെക്കാളും ആറുശതമാനം കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. ഓരോ വര്‍ഷവും നീക്കിയിരിപ്പ് കുറഞ്ഞുവരുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തുന്നത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2023-24ലെ പുതുക്കിയ ബജറ്റില്‍ നീക്കിവെച്ച 86,000 കോടി തന്നെയാണ് ഇത്തവണയുമുള്ളത്. വാര്‍ഷികനിരക്ക് നോക്കിയാല്‍ ഇതില്‍ വര്‍ധനയില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിഹിതമാണ് കഴിഞ്ഞവര്‍ഷവും ഈ വര്‍ഷവും നീക്കിവെച്ചിരിക്കുന്നതെന്നും കാര്‍ഷികമേഖലയെ സര്‍ക്കാര്‍ കൈവിട്ട് കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതിന്റെ ഉദാഹരണമാണിതെന്നും കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നു.
ഗ്രാമീണ തൊഴില്‍മേഖല, പ്രധാനമന്ത്രി കൃഷി സിഞ്ചയ് യോജന, സഹകരണം, ഭക്ഷ്യ സംഭരണം, വെയര്‍ഹൗസിങ്, തോട്ടംമേഖല, വളം, ഭക്ഷ്യ സബ്സിഡികള്‍, ക്ഷീരവികസനം തുടങ്ങിയ മേഖലകളിലെല്ലാം വിഹിതം വെട്ടിക്കുറവുണ്ട്.
2022-23ല്‍ അനുവദിച്ചതിനേക്കാള്‍ 87,339 കോടി രൂപ കുറവാണ് ഇക്കുറി വളം സബ്സിഡിക്കായി നീക്കിവെച്ചിരിക്കുന്ന വിഹിതം. ഭക്ഷ്യസബ്സിഡിയിനത്തിലെ കുറവ് 67,552 കോടിയും.