
ന്യൂഡൽഹി: ജോലിസമയം ആഴ്ചയിൽ 48 മണിക്കൂർ എന്ന് നിജപ്പെടുത്താനും സ്ത്രീകൾക്ക് രാത്രി ഷിഫ്റ്റിൽ (രാത്രി ഏഴിനും പുലർച്ചെ ആറിനുമിടയിൽ) ജോലി അനുവദിക്കാനുമുള്ള വ്യവസ്ഥകൾ പുതിയ ലേബർകോഡുകളുടെ കരട് ചട്ടത്തിൽ നിർദേശിക്കുന്നു. വിജ്ഞാപനം ചെയ്ത പുതിയ ലേബർ കോഡ് കരട് ചട്ടത്തിലാണ് ഇക്കാര്യം.
രാത്രി ഷിഫ്റ്റിൽ ജോലിയെടുക്കാൻ താത്‌പര്യമുള്ള സ്ത്രീകളിൽ നിന്ന് സമ്മതപത്രം തൊഴിലുടമകൾ രേഖാമൂലം വാങ്ങിയിരിക്കണം.
നവംബർ 21-ന് പ്രാബല്യത്തിലായ കരട് ചട്ടങ്ങളാണ് വിജ്ഞാപനം ചെയ്തത്. ഏപ്രിൽ ഒന്ന് മുതൽ പുതിയ ലേബർകോഡുകൾ പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.
ആഴ്ചയിൽ 48 മണിക്കൂറിൽക്കൂടുതൽ തൊഴിലാളിയെ ജോലി ചെയ്യിക്കരുതെന്നാണ് കരട് ചട്ടത്തിൽ പറയുന്നത്.
ജോലിസമയം, ജോലിക്കിടയിലുള്ള വിശ്രമവേള, സമയക്രമീകരണം എന്നിവയെല്ലാം കേന്ദ്രസർക്കാർ നിർദേശിക്കുന്നതിനനുസരിച്ച് ക്രമപ്പെടുത്തണം.
16 വയസ്സിന് മുകളിലുള്ള അസംഘടിത തൊഴിലാളികൾക്ക് ആധാർബന്ധിത രജിസ്‌ട്രേഷൻ നിർബന്ധിതമാക്കി.
രാജ്യത്തുടനീളം പ്രവർത്തിക്കുന്ന കരാറുകാർക്ക് ഒറ്റ ലൈസൻസ് അനുവദിക്കുന്നതിനായി ഇലക്ട്രോണിക് അപേക്ഷ സമർപ്പിക്കാം. നിശ്ചിത കാലയളവിലേക്ക് നിയമിതരാകുന്ന ജീവനക്കാർക്ക് ഒരുവർഷം തുടർച്ചയായി പ്രവർത്തിച്ചുകഴിഞ്ഞാൽ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടായിരിക്കുമെന്നും കരട് ചട്ടത്തിലുണ്ട്.






