
തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങൾ കാരണം വാസസ്ഥലങ്ങൾക്കുണ്ടാകുന്ന നാശനഷ്ടങ്ങളിൽ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇൻഷുറൻസ് വകുപ്പു മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി.
ആവർത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവർത്തനം, സഹായം, പുനരധിവാസം, പുനർനിർമ്മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് അനുയോജ്യമായൊരു ഒരു റിസ്‌ക് ട്രാൻസ്ഫർ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താൻ ആസൂത്രണ ബോർഡ് അംഗമായ രവി രാമന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.
ദുരന്തങ്ങൾ മൂലമുണ്ടാകുന്ന ബാധ്യതകൾ ഏറ്റെടുക്കുന്നതിനായി ക്ലൈമറ്റ് റിസ്‌ക് ഇൻഷുറൻസ് മാതൃകയിൽ ഒരു നൂതന റിസ്‌ക് ട്രാൻസ്ഫർ മെക്കാനിസം നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാർശ ചെയ്തു. അതോടൊപ്പം നാഗാലാന്റ് മാതൃകയിൽ ഒരു പരാമെട്രിക് ഇൻഷുറൻസ് സംവിധാനം ആവിഷ്‌കരിക്കുന്നതിനും കമ്മിറ്റി ശിപാർശ ചെയ്തു. ഇതുസബന്ധിച്ച് റീബിൽഡ് കേരള ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തിൽ തുടർപഠനം നടത്തി.
ഇവയിൽ നിന്നും ഉരിത്തിരിഞ്ഞു വന്ന നിർദ്ദേശങ്ങൾക്കാണ് സർക്കാർ ഇപ്പോൾ തത്വത്തിൽ അംഗീകാരം നൽകിയിട്ടുള്ളത്.
പരാമെട്രിക് ഇൻഷുറൻസ്, ഇൻഡെമ്‌നിറ്റി ഇൻഷുറൻസ് (ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടൂംബങ്ങൾക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇൻഷുറൻസ് മാതൃകകൾ ഉൾപ്പെടുത്തി സംസ്ഥാനത്ത് ഒരു സമഗ്ര ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിനാണ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുള്ളത്.






