
കൊച്ചി: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും (എംഎസ്എംഇ) സ്റ്റാർട്ടപ്പുകൾക്കും സൈബർ ലോകത്ത് സുരക്ഷിതത്വം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് കേരള സൈബർ സുരക്ഷാ ഉച്ചകോടി നടത്തുന്നു. ഒക്ടോബർ 11-ന് കൊച്ചി മാരിയറ്റിൽ നടക്കുന്ന ഉച്ചകോടി വ്യവസായ മന്ത്രി പി രാജീവ് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. കേരള സർക്കാരിന്റെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും സഹകരണത്തോടെ മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ ആഗോള സ്ഥാപനമായ എഫ് 9 ഇൻഫോടെക് ആണ് ഉച്ചകോടി നടത്തുന്നത്.
സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സംരംഭങ്ങളുടെ ഡിജിറ്റൽ പ്രതിരോധം ശക്തമാക്കുകയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. വ്യവസായങ്ങളുടെ ഡിജിറ്റൽ നയരൂപീകരണത്തിൽ സൈബർ സുരക്ഷ ഒരു നിർണായക ഘടകമായി മാറുന്നതിലേക്കാണ് ഉന്നതതലത്തിലുള്ള ഈ പങ്കാളിത്തം വിരൽ ചൂണ്ടുന്നത്. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക മുഖ്യ പ്രഭാഷണം നടത്തും. സിഐഐ, ടൈ-കേരള, കെഎംഎ, കൊച്ചി ചേംബർ ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായ സംഘടനകൾ ഉച്ചകോടിയുടെ ഭാഗമാകും.
നൂതനമായ കൂട്ടായ്മകളിലൂടെ കേരളത്തിന്റെ സൈബർ ഇക്കോസിസ്റ്റത്തെ ആഗോള തലത്തിലേക്ക് ഉയർത്താനാണ് ഉച്ചകോടി ശ്രമിക്കുന്നത്. സൈബർ ആക്രമണങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങൾ പങ്കുവെക്കുന്ന ‘ലൈവ് അറ്റാക്ക് സിമുലേഷൻ & റെസിലിയൻസ് വർക്ക്ഷോപ്പ് ഉച്ചകോടിയിലെ പ്രധാന ആകർഷണമാണ്. എംഎസ്എംഇകളുടെ വളർച്ചയ്ക്ക് സൈബർ സുരക്ഷ എങ്ങനെ സഹായിക്കും എന്ന വിഷയത്തിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ യുഗത്തിലെ സാങ്കേതിക നേതൃത്വം എന്ന വിഷയത്തിലും പാനൽ ചർച്ചകൾ നടക്കും. ആറ് രാജ്യങ്ങളിൽ സാന്നിധ്യമുള്ള എഫ് 9 ഇൻഫോടെക്, ചെറുകിട സംരംഭങ്ങൾക്കായി സൗജന്യ സൈബർ സുരക്ഷാ വിലയിരുത്തലുകളും ബോധവത്കരണ ശില്പശാലകളും നടത്തും.