
മുംബൈ: ഇന്ത്യയിലെ ബാങ്കുകളിലും മറ്റ് പ്രധാന കമ്പനികളിലും വൻതോതിൽ നിക്ഷേപമൊഴുക്കി ജപ്പാൻ. ജപ്പാൻകാരുടെ ഇന്ത്യയിലെ ‘സ്വർഗം’ എന്ന പട്ടം രാജ്യതലസ്ഥാനത്തിന് തൊട്ടടുത്തുള്ള നഗരമായ ഗുരുഗ്രാം സ്വന്തമാക്കിയിരുന്നു.
രാജ്യത്തെ ആദ്യ ‘ജാപ്പനീസ് ടൗൺഷിപ്പ്’ ആണ് ഗുരുഗ്രാമിൽ സജ്ജമാകുന്നത്. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇന്ത്യയിൽ ജാപ്പനീസ് നിക്ഷേപക സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപമൊഴുക്കുന്നുവെന്ന റിപ്പോർട്ട്.
നിക്ഷേപം, ഏറ്റെടുക്കൽ, ലയനം എന്നിവയിലൂടെ 2025ൽ ജാപ്പനീസ് കമ്പനികൾ ഇന്ത്യയിലൊഴുക്കിയത് റെക്കോർഡ് 9 ബില്യൻ ഡോളർ. ഏകദേശം 81,000 കോടി രൂപ. തമിഴ്നാട് ആസ്ഥാനമായ ബാങ്കിതര ധനകാര്യ സ്ഥാപനമായ (എൻബിഎഫ്സി) ശ്രീറാം ഫിനാൻസിൽ ജാപ്പനീസ് ബാങ്കായ എംയുഎഫ്‍ജി 4.4 കോടി ഡോളർ (40,000 കോടി രൂപ) നിക്ഷേപിച്ചതാണ് ഏറ്റവും ഒടുവിലത്തേത്.
ഇന്ത്യയിൽ ഒരു കമ്പനി നേടുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപവുമാണിതെന്നത്, ജാപ്പനീസ് കമ്പനികൾക്ക് ഇന്ത്യയിലുള്ള താൽപ്പര്യവും വ്യക്തമാക്കുന്നു.
ഭൂഷൺ പവർ ആൻഡ് സ്റ്റീലിൽ ജെഇഎഫ് ഹോൾഡിങ്സ് 1.75 ബില്യൻ ഡോളർ (15,000 കോടി രൂപ) നിക്ഷേപിച്ചതു 2025ൽ. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 60,000 കോടി രൂപ നിക്ഷേപിക്കുന്നത് സംബന്ധിച്ച് ഇതിനകം ധാരണയായിട്ടുണ്ട്.
ഇതുകൂടാതെയും നിക്ഷേപമെത്തിയേക്കും. 2024ൽ 1.8 ബില്യൻ ഡോളറിന്‍റെ (16,200 കോടി രൂപ) നിക്ഷേപകമാണ് ജാപ്പനീസ് കമ്പനികൾ ഇന്ത്യയിൽ നടത്തിയത്.
ചൈനയ്ക്ക് ബദലായി ഏഷ്യയിൽ മറ്റൊരു ശക്തി വളരണമെന്നത് ജപ്പാന്റെയും ആവശ്യമാണ്. ഇതാണ് ഇന്ത്യയോടുള്ള താൽപ്പര്യത്തിന്റെ ഒരു പ്രധാന കാരണം. ജപ്പാനിലെ 81% കമ്പനികള്‍ക്കും ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് എക്സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ നടത്തിയ സർവേ വ്യക്തമാക്കിയിരുന്നു.
ചൈനയും ജപ്പാനും തമ്മിൽ വിവിധ വിഷയങ്ങളിലുള്ള തർക്കവും ജാപ്പനീസ് കമ്പനികളെ ഒരു ബദലെന്നോണം ഇന്ത്യയിലേക്ക് അടുപ്പിക്കുകയാണ്.
ജപ്പാനിൽ ഒട്ടുമിക്ക മേഖലകളിലും നിക്ഷേപം അതിന്റെ പാരമ്യത്തിൽ എത്തിക്കഴിഞ്ഞു. ബാങ്കുകളിലെ നിക്ഷേപത്തിന് കിട്ടുന്ന പലിശയും താരതമ്യേന കുറവാണ്. ഈ സാഹചര്യത്തിലുമാണ്, ജാപ്പനീസ് കമ്പനികൾ ഇന്ത്യയിലേക്കും മറ്റും കണ്ണെറിയുന്നത്.
ടൊയോട്ട, ഹോണ്ട, സുസുക്കി തുടങ്ങിയ ജാപ്പനീസ് കമ്പനികളുടെ ആസ്ഥാനമാണ് ഗുരുഗ്രാം. പല പ്രോജക്ടുകൾക്കും ജപ്പാനിൽ നിന്നാണ് ഇത്തരം കമ്പനികൾ ആളെ കൊണ്ടുവരുന്നത്. ജപ്പാനിലേതു പോലെയുള്ള സൗകര്യങ്ങളുള്ളതും ഇവിടേക്കു ആളുകളെ ആകർഷിക്കുന്നു.
ടെക്, സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ സാന്നിധ്യവും അനുകൂല ഘടകമാണ്. ഇതാണ് ഗുരുഗ്രാമിൽ വീടുകൾ വാങ്ങാൻ ജപ്പാൻകാരെ പ്രേരിപ്പിച്ചത്.
പുതിയ നിക്ഷേപങ്ങൾ
∙ ശ്രീറാം ഫിനാൻസിൽ എംയുഎഫ്ജി നടത്തിയ നിക്ഷേപം 40,000 കോടി രൂപ.
∙ ധനകാര്യ സ്ഥാപനമായ അവെൻഡസിൽ മിസുഹോ ഫിനാൻഷ്യൽ ഗ്രൂപ്പ് 4,720 കോടി നിക്ഷേപിച്ചു.
∙ ധനകാര്യ സ്ഥാപനമായ ആംബിറ്റ് വെൽത്തിൽ ജപ്പാനിലെ ദൈവ സെക്യൂരിറ്റീസ് നിക്ഷേപിച്ചത് 288 കോടി.
∙ സുമിടോടോ മിറ്റ്സൂയ് ബാങ്കിങ് കോർപറേഷൻ (എസ്എംബിസി) യെസ് ബാങ്കിലെ 20% ഓഹരികൾ വാങ്ങിയത് 13,483 കോടിയ്ക്ക്.






