
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ആപ്പിള്‍ ഐഫോണ്‍ കയറ്റുമതി 2025-ല്‍ 25 ശതമാനത്തോളം വർധിക്കുമെന്ന് ഗവേഷണ റിപ്പോർട്ടുകള്‍. 2024-ല്‍ 1.2 കോടി യൂണിറ്റുകളായിരുന്ന കയറ്റുമതി ഈ വർഷം 1.4 മുതല്‍ 1.5 കോടി യൂണിറ്റുകളായി ഉയരുമെന്നാണ് പ്രതീക്ഷ.
ഇന്റർനാഷണല്‍ ഡാറ്റ കോർപ്പറേഷൻ (ഐഡിസി) ഇന്ത്യയുടെ കണക്കനുസരിച്ച് 1.5 കോടി യൂണിറ്റുകളും, കനലൈസിന്റെ റിപ്പോർട്ട് പ്രകാരം 1.4 കോടി യൂണിറ്റുകളും, കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കില്‍ 18-19% വർധനയും പ്രവചിക്കുന്നു.
പഴയ മോഡലുകള്‍ക്കുള്ള എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും തന്ത്രപരമായ വിലനിർണയവും ഈ വളർച്ചയ്ക്ക് കരുത്തേകും. ഇന്ത്യ ആപ്പിളിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പുതുതായി അവതരിപ്പിച്ച ഐഫോണ്‍ 17-ന്റെ വില 82,900 രൂപയില്‍ ആരംഭിക്കും. 128 ജിബി വേരിയന്റ് ഒഴിവാക്കിയാണ് പുതിയ 17 സീരീസ് എത്തുന്നത്. ഐഫോണ്‍ 17 ബേസ് മോഡലില്‍ 256 ജിബി സ്റ്റോറേജാണ് ഇത്തവണ ലഭ്യമാകുക. കഴിഞ്ഞ വർഷമെത്തിയ ഐഫോണ്‍ 16-ന്റെ 256 ജിബി വേരിയന്റിന് 89,900 രൂപയായിരുന്നു വില.
ആപ്പിളിന്റെ ആഭ്യന്തര മൊത്തവരുമാനം 2024-ലെ 98,717 കോടി രൂപയില്‍ നിന്ന് 2025-ല്‍ 1,08,412 കോടി രൂപയായി ഉയരുമെന്ന് കനലൈസ് പ്രവചിക്കുന്നു. ഐഫോണ്‍ 17 സീരീസിലെ നൂതന മാറ്റങ്ങളും പുതിയ ഐഫോണ്‍ എയർ മോഡലും ഈ വളർച്ചയെ ത്വരിതപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
ബെംഗളുരുവിലും പുനെയിലും അടുത്തിടെയാണ് പുതിയ ആപ്പിള്‍ സ്റ്റോറുകള്‍ ആരംഭിച്ചത്. ഇന്ത്യയുടെ വിപണി സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് ആപ്പിളിന്റെ ഈ തന്ത്രപരമായ നീക്കങ്ങള്‍.
ഇന്ത്യയില്‍ ആപ്പിള്‍ ഈ മുന്നേറ്റം തുടരുമ്പോള്‍, ആഗോള തലത്തിലെ കമ്പനിയുടെ ഏറ്റവും വലിയ വിപണിയായ ചൈനയില്‍ ഇക്കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് 4.4 ശതമാനം വർധനവ് മാത്രമാണുണ്ടായത്. ഇന്ത്യയിലെ കണക്കുകള്‍ ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ആപ്പിളിന് ഇന്ത്യയില്‍ മികച്ച വിപണി വിഹിതം കയ്യടക്കാനാവും.