
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ(ഐഒസി) അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ നാലിരട്ടി വർദ്ധിച്ച് 12,125.86 കോടി രൂപയായി.
രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതോടെ റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടതാണ് കമ്പനിക്ക് നേട്ടമായത്. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 2,873.53 കോടി രൂപയായിരുന്നു.
ഇന്ധന വിൽപ്പനയിൽ ഇക്കാലയളവിൽ അഞ്ച് ശതമാനം വർദ്ധനയുണ്ടായി. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകം സബ്സിഡിയോടെ വിൽക്കുന്നതിലുള്ള നഷ്‌ടം നികത്താനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര സർക്കാർ 14,486 കോടി രൂപ അനുവദിച്ചിരുന്നു.
പ്രവർത്തന വരുമാനം ഇക്കാലയളവിൽ 2.31 ലക്ഷം കോടി രൂപയായി ഉയർന്നു.






