
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമാണ് തേജസ്. ഇതിനായി തദ്ദേശീയമായി വികസിപ്പിച്ച എൻജിൻ ഉപയോഗിക്കാനുള്ള പദ്ധതി യാഥാർഥ്യമാക്കാൻ ഒട്ടേറെ പ്രതിസന്ധികളാണ് ഗവേഷകർക്ക് പൂർത്തിയാക്കേണ്ടിയിരുന്നത്. കോടികള്‍ ചെലവഴിച്ച കാവേരി എൻജിൻ പദ്ധതി ഒടുവില്‍ ലക്ഷ്യം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.
ഇതുവരെയുള്ള പരീക്ഷണങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കാവേരി എൻജിൻ ഘടിപ്പിച്ച തേജസ് വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ഉടൻ നടന്നേക്കും. ഇതിനുള്ള അനുമതി കാവേരി എൻജിൻ വികസിപ്പിക്കുന്ന ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്മെന്റിന് (ജിടിആർഇ) ലഭിച്ചുവെന്നാണ് റിപ്പോർട്ട്. ജിടിആർഇയുടെ ഡ്രൈ കാവേരി എൻജിനാണ് തേജസില്‍ ഉപയോഗിക്കുക. ഇതിന്റെ ആഫ്റ്റർ ബർണർ ഇതിനായി പരിഷ്കരിച്ചിരുന്നു.
1989-ല്‍ തുടങ്ങിയ കാവേരി എൻജിൻ പദ്ധതിയിലെ നിർണായക മുന്നേറ്റമാണ് കാവേരി- തേജസ് ഐക്യത്തിലൂടെ സംഭവിക്കാൻ പോകുന്നത്. പരീക്ഷണ പറക്കല്‍ വിജയിച്ചാല്‍ ഇനി വരാൻ പോകുന്ന തേജസ് വിമാനങ്ങള്‍ കാവേരി എൻജിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാകും. നിലവില്‍ അമേരിക്കൻ കമ്പനിയായ ജനറല്‍ ഇലക്‌ട്രിക്കിന്റെ എഫ്-404-ഐഎൻ20 എന്ന എൻജിനാണ് തേജസിന് വേണ്ടി ഉപയോഗിക്കുന്നത്.
ഇതിന്റെ ലഭ്യതയില്‍ ഉണ്ടാകുന്ന കാലതാമസം തേജസ് വിമാനത്തിന്റെ ഉത്പാദനത്തിനെയും ബാധിക്കുന്നുണ്ട്. നിലവില്‍ ഡ്രൈ കാവേരി എൻജിന് പരമാവധി 50 കിലോന്യൂട്ടണ്‍ ശക്തിയാണ് ഉത്പാദിപ്പിക്കാനാകുന്നത്. ഡിആർഡിഒ വികസിപ്പിച്ച ആഫ്റ്റർ ബർണർ വഴി കരുത്ത് 80 കിലോന്യൂട്ടണ്‍ ആക്കി ഉയർത്താനാകും. തേജസില്‍ ഉപയോഗിക്കുന്ന ജനറല്‍ ഇലക്‌ട്രിക്കിന്റെ എഫ്-404-ഐഎൻ20 എൻജിന് 78.1 കിലോ ന്യൂട്ടണ്‍ ശക്തിയാണുള്ളത്. ഇതിനേക്കാള്‍ ശക്തിയുള്ള എൻജിനാണ് കാവേരി.
അതിനാലാണ് തേജസില്‍ ഇതിനെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണത്തിനൊരുങ്ങുന്നത്. ആഫ്റ്റർ ബർണർ ഇല്ലാതെ ഡ്രൈ കാവേരി എൻജിൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഘാതക് എന്ന ബോംബർ ഡ്രോണില്‍ ഉപയോഗിക്കും.