
ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം പലിശച്ചെലവായി മാത്രം തിരിച്ചടയ്ക്കേണ്ടത് ഏകദേശം 12.76 ലക്ഷം കോടി രൂപയെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ വായ്പകളിലെ പലിശ ഭാരം മൂന്നിരട്ടിയായി ഉയര്‍ന്നുവെന്നതാണ് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സര്‍ക്കാരിന്റെ വായ്പാ ചെലവുകള്‍ വര്‍ധിച്ചതിന്റെ ശക്തമായ സൂചനയാണിത്. കോവിഡ് കാലത്ത് ഉയര്‍ന്ന തോതില്‍ എടുത്ത വായ്പകളാണ് ഇപ്പോള്‍ തിരിച്ചടവായി ഉയര്‍ന്ന് വരുന്നതെന്ന് വിലയിരുത്തുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം ഇന്ത്യയുടെ പൊതു കടം 185.94 ലക്ഷം കോടി രൂപയാണ്. നടപ്പ് വര്‍ഷാവസാനത്തോടെ ഇത് 200 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രവചനം.
സര്‍ക്കാര്‍ പുറപ്പെടുവിച്ച കടപ്പത്രങ്ങളുടെ തിരിച്ചടവും പലിശയുമാണ് ചെലവുകള്‍ വര്‍ധിപ്പിച്ചതെന്ന് കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ, വലിയൊരു വിഹിതം ഹ്രസ്വകാല-ദീര്‍ഘകാല ബോണ്ടുകള്‍ക്ക് ഉടന്‍ കാലാവധി പൂര്‍ത്തിയാകാനിരിക്കുകയാണ്. അതിനാല്‍ തന്നെ വന്‍തുക സര്‍ക്കാരിന് തിരിച്ച് നല്‍കേണ്ടി വരും.
കടബാധ്യത നിയന്ത്രിക്കാന്‍ പുതിയ നീക്കങ്ങള്‍
ഈ പ്രതിസന്ധി ഒഴിവാക്കാന്‍ കേന്ദ്രം വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ച് തുടങ്ങിക്കഴിഞ്ഞു. വലിയ തിരിച്ചടവുകളുടെ ബാധ്യത കുറയ്ക്കാന്‍ ബൈ ബാക്ക്, സ്വിച്ചിംഗ് എന്നീ വായ്പാ മാനേജ്‌മെന്റ് രീതികളാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നിക്ഷേപത്തുക തിരിച്ച് നല്‍കുന്നതും ഹ്രസ്വകാല ബോണ്ടുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതുമാണ് ഇതിലെ രീതികള്‍.
നിക്ഷേപത്തുക തിരിച്ച് നല്‍കാന്‍ വീണ്ടും പുതിയ ബോണ്ടുകള്‍ പുറത്തിറക്കുന്നതും വര്‍ധിച്ചുവരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിലൂടെ താത്കാലികമായി തിരിച്ചടവിന്റെ ബാധ്യത ഒഴിവാക്കാമെങ്കിലും, ഭാവിയില്‍ കേന്ദ്രസര്‍ക്കാരിന് തന്നെ അതികമായ തിരിച്ചടവ് ബാധ്യത ഉണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.
പലിശ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍
കോവിഡ് കാലത്തിന് ശേഷം സര്‍ക്കാര്‍ ബോണ്ടുകളുടെ പലിശ നിരക്കില്‍ കുറവ് വന്നിട്ടുണ്ട്. 2020-ല്‍ 10 വര്‍ഷ കാലാവധിയുള്ള ബോണ്ടുകള്‍ക്ക് 6.6 ശതമാനം പലിശ ലഭിച്ചിരുന്നെങ്കില്‍, നിലവില്‍ അത് 6.5–6.55 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
2015-16 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 71 ലക്ഷം കോടി രൂപ (ജി.ഡി.പിയുടെ 51.5%) ആയിരുന്നു. എന്നാല്‍ നടപ്പുസാമ്പത്തിക വര്‍ഷത്തിലത് 200 ലക്ഷം കോടി രൂപ(ജി.ഡി.പിയുടെ 56.1%) ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.
കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയാണ് കടബാധ്യത രൂക്ഷമാക്കിയതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 2020-21 സാമ്പത്തിക വര്‍ഷം ജി.ഡി.പിയുമായുള്ള പൊതുകടത്തിന്റെ അനുപാതം 61.4 ശതമാനമായി കുതിച്ചുയര്‍ന്നിരുന്നു.
തുടര്‍ന്ന് നടത്തിയ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് അത് കുറയ്ക്കാന്‍ സഹായിച്ചത്. രാജ്യത്തിന്റെ പൊതുകടം 2031ഓടെ ജിഡിപിയുടെ 50 ശതമാനമായി താഴ്ത്തുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ദീര്‍ഘകാല ലക്ഷ്യം.