
ന്യൂഡല്‍ഹി: ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തില്‍ നിർണായ ചുവടുവെപ്പ്. യുദ്ധവിമാനത്തിന്റെ പ്രോട്ടോടൈപ്പ് വികസനത്തിന് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി.
അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) പ്രോജക്ടില്‍ ഒരു അഞ്ചാം തലമുറ യുദ്ധവിമാനത്തിനാവശ്യമായ റഡാർ, സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ, സ്റ്റെല്‍ത്ത് ഡിസൈൻ എന്നിവ ഇന്ത്യ പൂർത്തിയാക്കിയിരുന്നു. ഇനി യുദ്ധവിമാനത്തിന്റെ എൻജിൻ വികസനമാണ് നടക്കേണ്ടത്.
ഇതിനായി വിദേശ കമ്ബനികളുമായി സഹകരിച്ച് സംയുക്തമായി എൻജിൻ വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിനുള്ള ചർച്ചകള്‍ നടക്കുകയാണ്.
ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ കമ്പനികളെയും സഹകരിപ്പിച്ചാകും എഎംസിഎ പ്രോജക്‌ട് മുന്നോട്ടുപോവുക. പൂർണതോതിലുള്ള പ്രോട്ടോടൈപ്പ് നിർമിച്ച് പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തിയാല്‍ അഞ്ചാം തലമുറ വിമാനം സ്വന്തമായി രൂപകല്‍പ്പന ചെയ്ത് നിർമിക്കാൻ ശേഷിയുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുമെത്തും.
നിലവില്‍ അമേരിക്ക, റഷ്യ, ചൈന, തുർക്കി എന്നീ രാജ്യങ്ങള്‍ക്ക് മാത്രമേ സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ള യുദ്ധവിമാനം നിർമിക്കാനുള്ള സാങ്കേതിക വിദ്യ കൈവശമുള്ളു. എംഎസിഎ പ്രോജക്ടിലൂടെ ഈ സ്ഥാനത്തെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.
എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജൻസ് ( എഡിഎ)യ്ക്കാണ് പദ്ധതിയുടെ നേതൃത്വ ചുമതല. സ്വകാര്യ പ്രതിരോധകമ്ബനികളെ കോർത്തിണക്കി എഡിഎ എഎംസിഎ പദ്ധതി നടപ്പിലാക്കും. എഎംസിഎ പദ്ധതിക്ക് കീഴില്‍ സുപ്രധാനമായ സാങ്കേതിക വിദ്യകളെല്ലാം ഇന്ത്യ സ്വന്തമായി വികസിപ്പിച്ചിരുന്നു.
ഇരട്ട എൻജിൻ മള്‍ട്ടി റോള്‍ യുദ്ധവിമാനമായാണ് എഎംസിഎ വിഭാവനം ചെയ്തിരിക്കുന്നത്. ആയുധങ്ങള്‍ വഹിക്കാനുള്ള ഇന്റേണല്‍ വെപ്പണ്‍ ബേ, അത്യാധുനിക ഏവിയോണിക്സ്, കരുത്തുറ്റ പ്രകടനം ( സൂപ്പർ ക്രൂയിസ്) എന്നീ സവിശേഷതകള്‍ എഎംസിഎയ്ക്കുണ്ടാകും.
ഇതിനൊപ്പം ലോയല്‍ വിങ്മാൻ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരേസമയം ആളില്ലാ യുദ്ധവിമാനങ്ങളെ നിയന്ത്രിക്കുന്ന കമാൻഡ് സെന്ററായും ഇതിന് പ്രവർത്തിക്കാനാകും. ഇതിലെ പൈലറ്റ് ഡ്രോണുകളുടെ കൂട്ടത്തെ നിയന്ത്രിച്ച് ശത്രുക്കളെ നേരിടുന്ന പദ്ധതിയാണ് ലോയല്‍ വിങ്മാൻ. ഇതിനായി കാറ്റ്സ് വാരിയർ എന്നൊരു ഡ്രോണ്‍ ഡിആർഡിഒയും എഡിഎയും ചേർന്ന് വികസിപ്പിക്കുന്നുണ്ട്.
എഎംസിഎയ്ക്കായി ഇന്ത്യ അത്യാധുനിക ഇലക്‌ട്രോണിക് വാർഫയർ സ്യൂട്ടാണ് വികസിപ്പിച്ചത്. നിലവിലെ വേഗതയില്‍ പോയാല്‍ 2035ല്‍ ആദ്യത്തെ എഎംസിഎ വ്യോമസേനയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2024ല്‍ ആണ് എഎംസിഎ പദ്ധതിക്ക് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി അനുമതി നല്‍കിയത്. 10 വർഷത്തിനുള്ളില്‍ ആദ്യത്തെ യുദ്ധവിമാനം കൈമാറാൻ കഴിയുമെന്ന് ഡിആർഡിഒ ചെയർമാൻ സമിർ കാമത്ത് പറഞ്ഞിരുന്നു.