
ന്യൂഡല്‍ഹി: യുഎസ് താരിഫുകളുടെ ആഘാതത്തെ ചെറുക്കാന്‍ പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും വളര്‍ന്നുവരുന്ന വിപണികള്‍ ലക്ഷ്യംവയ്ക്കുകയാണ് ഇന്ത്യ. 50 രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജ്യത്തിന്റെ കയറ്റുമതിയുടെ 90 ശതമാനവും ഇപ്പോള്‍ ഈ രാഷ്ട്രങ്ങളിലേയ്ക്കാണ്.
കയറ്റുമതി ഉയര്‍ത്തിയ രാജ്യങ്ങളില്‍ പശ്ചിമേഷ്യ (യുഎഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍), ആഫ്രിക്ക (നൈജീരിയ, ഈജിപ്ത്, കെനിയ, ദക്ഷിണാഫ്രിക്ക), ലാറ്റിന്‍ അമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ (മെക്‌സിക്കോ, ബ്രസീല്‍, വിയറ്റ്‌നാം, ഇന്തോനേഷ്യ) എന്നിവ ഉള്‍പ്പെടുന്നു. കയറ്റുമതി അളവ് ലഭ്യമായിട്ടില്ല.
അതേസമയം, ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2025 ജൂണ്‍ വരെ 35.14 ബില്യണ്‍ ഡോളറായി തുടര്‍ന്നു. ഇറക്കുമതി കുറഞ്ഞതോടെ വ്യാപാര കമ്മി നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 18.78 ബില്യണ്‍ ഡോളറായി.
വരാനിരിക്കുന്ന കയറ്റുമതി പ്രമോഷന്‍ മിഷനിലാണ് (2,250 കോടി രൂപ) വ്യാപാരികളുടെ പ്രതീക്ഷയത്രയും. ക്രെഡിറ്റ് ഗ്യാരണ്ടി, പലിശ സബ്വെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ പദ്ധതിയിലുള്‍പ്പെട്ടേയ്ക്കും. ഇത് പുതിയതായി ചേര്‍ത്ത വിപണികളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് റിപ്പോര്‍്ട്ടുകള്‍ പറയുന്നു.
ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോ ഘടകങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വലിയ സാധ്യതകളാണുള്ളത്.
യുഎസ് ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ 25 ശതമാനം തീരുവ കഴിഞ്ഞയാഴ്ചയാണ് പ്രബല്യത്തിലായത്. അടുത്ത 25 ശതമാനം ഓഗസ്റ്റ് 27ന് നടപ്പിലാകും.
എതിരാളികളായ തുര്‍ക്കി, വിയറ്റ്‌നാം, തായ്‌ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് മേലുള്ള 15-20 ശതമാനം തീരുവ വച്ച് നോക്കുമ്പോള്‍ വളരെ കൂടുതലാണിത്.
”യുഎസ് നമ്മുടെ ഏറ്റവും വലിയ വിപണിയാണ്, കയറ്റുമതിയില്‍ 10 ബില്യണ്‍ ഡോളറിലധികം വരും – നമ്മുടെ വ്യവസായത്തിന്റെ ആഗോള വ്യാപാരത്തിന്റെ ഏകദേശം 30%. ഇത്രയും വലിയ ഒരു താരിഫ് വിനാശകരമാണ്,” രത്‌ന & ആഭരണ കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ (GJEPC) ചെയര്‍മാന്‍ കിരിത് ബന്‍സാലി പറഞ്ഞു.
അതേസമയം, മെക്‌സിക്കോ, കാനഡ, തുര്‍ക്കി, യുഎഇ, ഒമാന്‍ തുടങ്ങിയ കുറഞ്ഞ താരിഫ് രാജ്യങ്ങളിലൂടെ കയറ്റുമതിക്കാര്‍ സാധനങ്ങള്‍ വഴിതിരിച്ചുവിടുന്നത് വ്യാപാര സുതാര്യതയെ ദുര്‍ബലപ്പെടുത്തുമെന്ന ആശങ്കയും ബന്‍സാലി ഉന്നയിച്ചു.