
ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ ഉത്പാദനം എക്കാലത്തേയും ഉയര്‍ന്ന 1.5 ലക്ഷം കോടി രൂപയിലെത്തി. പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ് അറിയിച്ചതാണിത്. ഒരു ദശാബ്ദം മുന്‍പ് ഏകദേശം 46,000 കോടി മാത്രമായിരുന്ന സ്ഥാനത്താണിത്.
മാത്രമല്ല, മൊത്തം ഉത്പാദനത്തില്‍ സ്വകാര്യമേഖലയുടെ സംഭാവന 33,000 കോടി രൂപ കടന്നു. മേഖലയെ പരിഷ്‌ക്കരിക്കാനും ആധുനികവത്ക്കരിക്കാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങളാണ് വളര്‍ച്ചയ്ക്ക് പിന്നിലെന്ന് സിംഗ് ചൂണ്ടിക്കാട്ടി. ലാര്‍സന്‍ & ട്യൂബ്രോ, ഭാരത് ഫോര്‍ജ്, ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് തുടങ്ങിയ കമ്പനികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും പ്രധാന പ്രതിരോധ പദ്ധതികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. തേജസ് എംകെ1എ യുദ്ധവിമാനങ്ങള്‍, പി-75 അന്തര്‍വാഹിനികള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നിര്‍മ്മിക്കുന്ന നീലഗിരി ക്ലാസ് ഫ്രിഗേറ്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ്, മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് തുടങ്ങിയ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുമായാണ് (ഡിപിഎസ്യു) സ്വകാര്യമേഖല സഹകരിക്കുന്നത്.
നിലവിലെ ഉത്പാദനത്തില്‍ 77 ശതമാനവും പൊതുമേഖല കമ്പനികളുടെ സംഭാവനയാണ്. സ്വകാര്യമേഖല ഉത്പാദനം 23 ശതമാനം. മുന്‍വര്‍ഷത്തില്‍ 21 ശതമാനം മാത്രമായിരുന്നു ഇവരുടെ സംഭാവന.ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയും ആനുപാതികമായി വളര്‍ന്നു. 2024-25 സാമ്പത്തികവര്‍ഷത്തെ പ്രതിരോധ കയറ്റുമതി 23622 കോടി രൂപയുടേതാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധന. 2029-ഓടെ കയറ്റുമതി 50,000 കോടി രൂപയാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം.
പ്രതിരോധമേഖലയുടെ ഉണര്‍വ് പ്രതീക്ഷനല്‍കുന്ന വികാസമാണെന്ന് നുവാമ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 15 വര്‍ഷത്തെ റോഡ് മാപ്പും 10 ലക്ഷം കോടി രൂപ വരുന്ന പദ്ധതികളുടെ പൈപ്പ് ലൈനും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.